16 വയസിനു താഴെയുള്ള കുട്ടികൾക്ക് ഓസ്‌ട്രേലിയയിൽ സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ട് വന്നത് നാം കണ്ടതാണ്. ഇപ്പോഴിതാ അതെ നടപടി തന്നെ ആന്ധ്രയിലും നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഭരണകൂടമേന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
മന്ത്രി നര ലോകേഷ് ആണ് ഈ തീരുമാനം വെളുപ്പെടുത്തിയത്. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിനിടെ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ആന്ധ്ര ഐ.ടി മന്ത്രിയുടെ വെളിപ്പെടുത്തൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
സോഷ്യൽ മീഡിയയിൽ തങ്ങൾ കാണുന്ന ഉള്ളടക്കങ്ങളെ കുറിച്ച് കൃത്യമായ ധാരണകളില്ലാത്ത ഇത്തരം കുട്ടികളെ പ്ലാറ്റ്ഫോമുകളിൽ നിന്ന് മാറ്റിനിർത്തണമെന്നും ഇതിനായി ശക്തമായ നിയമനിർമാണം വേണമെന്നുമാണ് മന്ത്രി പറയുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ, ഓസ്ട്രേലിയൻ സർക്കാർ 16 വയസ്സിന് താഴെയുള്ള കുട്ടികളെ ടിക് ടോക്ക്, എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ് തുടങ്ങിയ പ്രധാന സോഷ്യൽ മീഡിയ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഈ നിയമപ്രകാരം കുട്ടികൾക്ക് പുതിയ അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കില്ല. അതോടൊപ്പം നിലവിലുള്ള അക്കൌണ്ടുകൾ നിർജീവമാവുകയും ചെയ്യും. ഇതിന് സമാനമായ നീക്കം ഇന്ത്യയിൽ ആദ്യമായി ആന്ധ്രപ്രദേശിൽ നടപ്പാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
കുട്ടികളുടെ മാനസിക പക്വതയില്ലായ്മയും ഓൺലൈനിൽ ലഭ്യമായ ഹാനികരമായ ഉള്ളടക്കങ്ങളും കണക്കിലെടുത്താണ് ഇങ്ങനെയൊരു നീക്കമെന്ന് ടിഡിപി ദേശീയ വക്താവ് ദീപക് റെഡ്ഡി പറയുകയുണ്ടായി. കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതിയും ഓസ്ട്രേലിയൻ നിയമത്തിൻറെ മാതൃകയിൽ ഇന്ത്യയിൽ ഈ നിയമം കൊണ്ടുവരാനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വാസ്തവത്തിൽ, യുകെ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഓസ്‌ട്രേലിയ ഏർപ്പെടുത്തിയതിന് സമാനമായ ഒരു നിരോധനം പരിഗണിക്കുന്നുണ്ട്. ഈ ആഴ്ച ആദ്യം, യുകെയുടെ ഉപരിസഭ 16 വയസ്സിന് താഴെയുള്ളവരെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
കുട്ടികളിൽ സോഷ്യൽ മീഡിയയുടെ പ്രതികൂല സ്വാധീനം കുറയ്ക്കുന്നതിന് ഇത്തരമൊരു നീക്കം ആവശ്യമാണെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ചൂണ്ടിക്കാട്ടുന്നു.
10-15 വയസ്സ് പ്രായമുള്ള കുട്ടികളിൽ 96% പേരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും അവരിൽ 70% പേരും സ്ത്രീവിരുദ്ധവും അക്രമാസക്തവുമായ ഉള്ളടക്കത്തിന് വിധേയരാണെന്നും കണ്ടെത്തിയ 2025 ലെ ഒരു പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
അതേസമയം ഈ വിലക്ക് ലംഘിച്ചതിന് ഓസ്‌ട്രേലിയൻ നിയമം മാതാപിതാക്കളെയോ കുട്ടികളെയോ ശിക്ഷിക്കുന്നില്ല. പകരം, ഗുരുതരമായതോ ആവർത്തിച്ചുള്ളതോ ആയ ലംഘനങ്ങൾക്ക് സോഷ്യൽ മീഡിയ കമ്പനികൾക്ക് 32 മില്യൺ ഡോളർ പിഴ ചുമത്തും. ഇത് തന്നെയാണ് ഓസ്‌ട്രേലിയൻ നിയമത്തിന്റെ ഒരു എടുത്ത് പറയേണ്ട പ്രിത്യേകത.
അതുകൂടാതെ ചില ആപ്പുകൾ നിരോധിക്കാനും നീക്കം നടക്കുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. സംസ്ഥാനത്ത് വലിയ സാംസ്കാരിക– സാമൂഹിക മാറ്റങ്ങള്‍ക്ക് ഇതോടെ തുടക്കമാകുമെന്നും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ വലിയ കുറവുണ്ടാക്കാന്‍ ഈ നിയമത്തിനു സാധിക്കും. ഒരുപക്ഷെ ഇത്തരത്തിൽ നിയമം കൊണ്ട് വരുന്നത് വഴി സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.
ചുരുക്കി പറഞ്ഞാൽ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന സര്‍ക്കാരിന്റെ ലക്ഷ്യം വളരെ പ്രശംസനീയമാണ്. എന്നാല്‍ അതിനായി കൊണ്ടുവരുന്ന നിയമങ്ങള്‍ ന്യായവും സുതാര്യവുമായിരിക്കണമെന്ന് മാത്രം. എല്ലാ പ്ലാറ്റ്‌ഫോമുകള്‍ക്കും ഒരേ മാനദണ്ഡം ബാധകമാക്കുകയും കുട്ടികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതാണ് ഇതിന്നായുള്ള ദീര്‍ഘകാല പരിഹാരം. ഈ സമൂഹ മാധ്യമങ്ങളുടെ വിലക്ക് ലോകമെമ്പാടും മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.






