കോട്ടയം: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന് ഞായറാഴ്ച കൊടിയേറും. തിരുനാളിന് മുന്നൊരുക്കമായി ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയെ തുടർന്ന് ഫാ. ബിനോയി കരിമരുതിങ്കൽ പി.ഡി.എം നയിക്കുന്ന സായാഹ്ന ബൈബിൾ കൺവെൻഷൻ നടക്കുമെന്ന് വികാരി റവ. ഡോ. ജോൺസൺ നീലനിരപ്പേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച രാവിലെ 6.45-ന് വികാരി റവ. ഡോ. ജോൺസൺ നീലനിരപ്പേൽ തിരുനാളിന് കൊടിയേറ്റുന്നതോടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും. വൈകുന്നേരം 5.30-ന് വിശുദ്ധ യൂദാ തദ്ദേവൂസിന്റെ കപ്പേളയിൽ ലദീഞ്ഞും തുടർന്ന് വിശുദ്ധ ഗീവർഗീസ് സഹദായുടെ കപ്പേളയിലേക്ക് പ്രദക്ഷിണവും നടക്കും. രാത്രി 7.15-ന് മെഴുകുതിരി പ്രദക്ഷിണമായി മുത്തിയമ്മയുടെ തിരുസ്വരൂപം മാർക്കറ്റ് ജംഗ്ഷനിലുള്ള ലൂർദ് ഗ്രോട്ടോയിൽ എത്തിച്ച് പ്രതിഷ്ഠിക്കും.
തിരുനാളിന്റെ പ്രധാന ദിവസമായ 27-ന് രാത്രി ഏഴിന് ലൂർദ് കപ്പേളയിലെ ലദീഞ്ഞിന് ശേഷം മുത്തിയമ്മയുടെ തിരുസ്വരൂപം പ്രദക്ഷിണമായി വലിയപള്ളിയിൽ എത്തിക്കും. തുടർന്ന് 8.30-ന് കരിങ്കൽ കുരിശിൻ ചുവട്ടിൽ തിരുസ്വരൂപം പ്രതിഷ്ഠിക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശ്വാസികൾക്ക് സന്ദേശം നൽകും. രാത്രി ഒമ്പതിന് ആരംഭിക്കുന്ന പുറത്ത് നമസ്കാര ശുശ്രൂഷകൾക്ക് അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും.
സഹായ മെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, ഫാ. മൈക്കിൾ നെടുംതുരുത്തി പുത്തൻപുരയിൽ, ഫാ. സിറിയക് പടപുരയ്ക്കൽ എന്നിവർ സഹകാർമികരാകും. തിരുനാളിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പള്ളി അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കൈക്കാരന്മാരായ ജോയി മണലേൽ, ജിയോ കുന്നശ്ശേരിൽ, ബിജു പൂവക്കോട്ടിൽ, പ്രസുദേന്തി ജോയി മണലേൽ എന്നിവരും പങ്കെടുത്തു.





