കോട്ടയം: വാഴുരിൽ കുടിവെള്ള പദ്ധതിയുടെ സമീപത്തെ തടയണയിൽ ഫാക്ടറി മാലിന്യംതള്ളി. ഇതോടെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി. വാഴൂർ എട്ടാം വാർഡിലെ പതിനെട്ടാംമൈൽ പൈക്കല്ലിൽ തോട്ടിലെ നരിയങ്കൽ കുടിവെള്ള പദ്ധതിയിലെ വെള്ളമാണ് മലിനമായത്.
ഈ കഴിഞ്ഞദിവസം രാത്രിയിൽ ടാങ്കർ ലോറിയിലെത്തിച്ച മാലിന്യം തോട്ടിലേക്ക് തള്ളിയതാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം തടയണയിൽ കെട്ടിക്കിടക്കുകയാണ്. ഇതിനോട് ചേർന്നുള്ള കിണറ്റിലെ വെള്ളവും മലിനമായി. ദുർഗന്ധവും നിറവ്യത്യാസവുമുള്ളതിനാൽ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയുമാണ്. ഇതോടെ പമ്പിങ് നിർത്തിവെച്ചു.
ഇവിടെയുള്ള തടയണയിലെ വെള്ളം തുറന്നുവിട്ടാൽ സമീപത്തെ മൂലയിൽ, ശാസ്താംകാവ് എന്നീ പദ്ധതികളുടെ ജലസ്രോതസ്സുകളും മലിനമാകും. ഇതോടെ ഏകദേശം 450 വീടുകളിലെ കുടിവെള്ള വിതരണം നിലയ്ക്കും. പഞ്ചായത്തംഗം ജി.എൻ. ജിനുരാജിന്റെ നേതൃത്വത്തിൽ നാട്ടുകാർ പള്ളിക്കത്തോട് പോലീസിലും ആരോഗ്യവകുപ്പിനും പരാതി നൽകി.






