പാലക്കാട്: വടക്കഞ്ചേരി ടൗണിലും കണ്ണമ്പ്രയിലുമായി ശനിയാഴ്ച വൈകുന്നേരം ഉണ്ടായ തെരുവ് നായ ആക്രമണത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. വടക്കഞ്ചേരിയിൽ അഞ്ച് പേർക്കും കണ്ണമ്പ്രയിൽ രണ്ട് പേർക്കുമാണ് കടിയേറ്റത്.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെ വടക്കഞ്ചേരി ബസ് സ്റ്റാന്റ് പരിസരം, ടി.ആർ മിൽ ജംഗ്ഷൻ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ വെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. വടക്കഞ്ചേരി ചന്തപ്പുര സ്വദേശികളായ സലിം (45), പാർത്ഥസാരഥി (60), പന്തലാംപാടം സ്വദേശി ഓമന (49), കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി, ഒരു അന്യസംസ്ഥാന തൊഴിലാളി എന്നിവർക്കാണ് ഇവിടെ വെച്ച് പരുക്കേറ്റത്.
കണ്ണമ്പ്ര കല്ലിങ്കൽപ്പാടത്ത് വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ ആക്രമണത്തിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ മുരളി (51), കല്ലിങ്കൽപ്പാടം വായനശാല സെക്രട്ടറി സി.ടി പ്രഭാകരൻ (67) എന്നിവർക്കും പരുക്കേറ്റു.
ഗുരുതരമായി പരുക്കേറ്റവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പലർക്കും കാലിലും വയറിലും നെഞ്ചിലുമായാണ് ആഴത്തിൽ മുറിവേറ്റിരിക്കുന്നത്. ആക്രമണകാരിയായ നായയെ പിന്നീട് കിഴക്കഞ്ചേരി റോഡിൽ വെച്ച് നാട്ടുകാർ തല്ലിക്കൊന്നു. നായയുടെ ജഡം പേവിഷബാധ പരിശോധനയ്ക്ക് വിധേയമാക്കും.






