തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി നീക്കം തുടങ്ങി. രണ്ട് അംഗങ്ങളടങ്ങിയ പാനൽ ഹൈക്കോടതിക്ക് സമർപ്പിക്കാനാണ് എസ്ഐടിയുടെ തീരുമാനം. ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, വിജിലൻസ് സ്പെഷ്യൽ ജിപി എ. രാജേഷ് എന്നിവരാണ് പരിഗണനയിലുള്ളത്.
കുറ്റപത്രം കൂടുതൽ കാര്യക്ഷമമാക്കാനും ഉദ്യോഗസ്ഥരുടെ വീഴ്ച തെളിയിക്കാനും ശക്തമായ നിയമസഹായം ആവശ്യമാണ് എന്ന നിലപാടാണ് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കോടതിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
കട്ടിള പാളി കേസിലും ദ്വാരപാലക പാളി കേസിലും പ്രത്യേകം സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാധ്യതയും എസ്ഐടി പരിശോധിക്കുന്നുണ്ട്. പ്രതിഭാഗത്തിന് വേണ്ടി രണ്ട് മുൻ ഹൈക്കോടതി ജഡ്ജിമാരടക്കം പ്രമുഖ അഭിഭാഷകരുടെ ശക്തമായ നിയമസംഘം ഹാജരാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം.






