കുവൈത്ത് സിറ്റി: കമ്പനിയിൽ നിന്ന് ലഭിച്ച വലിയ തുക ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അറബ് വംശജനായ ഒരു പ്രവാസി ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമാണ് ജീവനക്കാരനെതിരെ വിശ്വാസവഞ്ചന ആരോപിച്ച് നിയമനടപടി സ്വീകരിച്ചത്.
കമ്പനിയുടെ ഡ്രൈവറിൽ നിന്ന് ലഭിച്ച 1,720 കുവൈത്ത് ദിനാർ (ഏകദേശം 4.7 ലക്ഷം രൂപ) ഓഫിസിൽ കൈമാറേണ്ടതിനുപകരം പ്രതി അത് സ്വന്തം കൈവശം സൂക്ഷിച്ചുവെന്നാണ് പരാതി. ഹവല്ലിയിലെ താമസസ്ഥലത്തിന് സമീപത്താണ് ഡ്രൈവർ പണം കൈമാറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
നിശ്ചിത സമയത്ത് പണം ഓഫിസിൽ എത്താതിരുന്നതോടെ കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതി സ്വമേധയാ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ ഹാജരായി. ചോദ്യം ചെയ്യലിനിടെ പണം തന്റെ കൈവശമുണ്ടെന്ന് ഇയാൾ സമ്മതിച്ചെങ്കിലും, മോഷണ ഉദ്ദേശ്യമില്ലായിരുന്നുവെന്നും ചില സാഹചര്യങ്ങൾ മൂലമാണ് പണം കൈവശം വെച്ചതെന്നുമാണ് വിശദീകരണം.
എന്നാൽ കമ്പനിയുടെ തുക അനധികൃതമായി കൈവശം വെച്ചതിനെ തുടർന്ന് ഇയാളെ പ്രോസിക്യൂഷന് കൈമാറി. വിശ്വാസവഞ്ചനയും പണാപഹരണവും കുവൈത്തിൽ ഗുരുതര കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നതായി സുരക്ഷാ അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.




