ഒരു സംസ്ഥാനത്തിന്റെ വളര്‍ച്ചയെന്നത് ആ സംസ്ഥാനം അടിസ്ഥാന സൗകര്യങ്ങളില്‍ കൈവരിച്ച പുരോഗതിയാണ്. വിദ്യാഭ്യാസ രംഗത്തും, ആരോഗ്യരംഗത്തും, ഗതാഗത രംഗത്തും പുരോഗതി കൈവരിക്കണമെങ്കില്‍ ഈ രംഗത്ത് അടിസ്ഥാന വികസനം കൈവരിക്കണം. പദ്ധതി വിഹിതത്തെ മാത്രം ലക്ഷ്യമിട്ടുള്ള വികസന പ്രവര്‍ത്തനം സംസ്ഥാനത്തെ മുന്നോട്ടേക്ക് നയിക്കില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കിഫ്ബി എന്ന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനവികസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കേരളത്തിന്റെ വികസന ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തേണ്ട പത്തുവര്‍ഷമാണ് കഴിഞ്ഞുപോവുന്നത്.
കേരളചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വികസനമുന്നേറ്റത്തിനാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അതിന്റെ ചാലകശക്തികളില്‍ പ്രധാനി കേരളസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോര്‍ഡ് അഥവാ കിഫ്ബിയാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്തിനുതന്നെ അനുകരിക്കാവുന്ന ഒരു വികസന മാതൃകയാണ് കേരളം മുന്നോട്ടുവച്ചത്.
അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ ഭരണവകുപ്പുകള്‍ക്ക് കീഴിലുള്ള 54000 കോടി രൂപയുടെ 679 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിരുന്നത്, 4500 കോടി രൂപയുടെ വിവിധ പദ്ധതികളായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിനിയോഗിച്ചത്.

കേരള വികസനത്തില്‍ വലിയൊരു കുതിച്ചുചാട്ടം നടത്തിയ 10 വര്‍ഷങ്ങളാണ് പൂര്‍ത്തിയാവുന്നത്.കേരളത്തില്‍ ഇത്തരമൊരു വികസന മാതൃക തടസമില്ലാതെ നടപ്പാക്കാനായത് ഭരണത്തുടര്‍ച്ചയാണെന്ന് രാഷ്ട്രീയ എതിരാളികള്‍പോലും സമ്മതിക്കും.
കേരളസമൂഹത്തില്‍ സര്‍വവ്യാപിയായ നല്ല മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുവാന്‍ ഇതിനൊടകം തന്നെ കിഫ്ബി അംഗീകരിച്ച പദ്ധതികളിലൂടെ സംസ്ഥാനത്തിന് സാധ്യമായി. ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന ദേശീയപാതാവികസനം സാധ്യമാകുന്നത് കേരളത്തിന്റെ അടിസ്ഥാന വികസനത്തിലെ സുപ്രധാന നാഴികകല്ലായി മാറുകയാണ്.
പൊതു വിദ്യാഭ്യാസ രംഗത്തെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത്, ആരോഗ്യരംഗത്ത് എല്ലാവര്‍ക്കും പ്രാപ്യമായ സൗകര്യങ്ങള്‍ ഒരുങ്ങുന്നത്, വൈദ്യുതി പ്രസരണമേഖലയുടെ നവീകരണം, വ്യവസായങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ എന്നിവയെല്ലാം കിഫ്ബിയിലൂടെ കെെവരിച്ച നേട്ടങ്ങളാണ്.
ദീര്‍ഘവീക്ഷണവും പ്രായോഗികതയും സമന്വയിപ്പിച്ച് കിഫ്ബി നടപ്പാക്കുന്ന പദ്ധതികളും, കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനവും ഇതിനോടകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടികഴിഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വരും കാലങ്ങളില്‍ ധനലഭ്യത ഉറപ്പുവരുത്താന്‍ ഇത് സഹായകമാവും. ഭരണവകുപ്പുമായും നിര്‍വണ ഏജന്‍സികളുമായും ചേര്‍ന്നുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാനും സമയക്രമം പാലിക്കാനും കഴിഞ്ഞുവെന്നതാണ് കിഫ്ബിയുടെ ഏറ്റവും എടുത്തുപറയേണ്ട നേട്ടം.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ധനകാര്യരംഗത്തുനടന്ന ഏറ്റവും നൂതനമായ ഇടപെടലാണ് കിഫ്ബി വഴിയുള്ള വിഭവസമാഹരണം. അന്താരാഷ്ട്ര കമ്പോളത്തില്‍ നിന്നും മസാലബോണ്ടു വഴി പണം സമാഹരിച്ച സംസ്ഥാന സര്‍ക്കാരുകളുടെ ആദ്യത്തെ ധനകാര്യ സ്ഥാപനമാണ് കിഫ്ബി എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കിഫ്ബി ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികളില്‍ ഏറെയും നേരിട്ട് ആദായം ലഭിക്കുന്നവയല്ല. അത്തരം പദ്ധതികള്‍ക്ക് എവിടുന്ന് വായ്പ ലഭിക്കുമെന്ന എന്ന സര്‍ക്കാരിന്റെ ആലോചനയില്‍ നിന്നാണ് മസാല ബോണ്ട് എന്ന ആശയം ഉണ്ടായത്.
മസാല ബോണ്ട് വഴി ശേഖരിച്ച പണം എങ്ങിനെ തിരിച്ചു നല്‍കുമെന്നാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്ന ചോദ്യം. കിഫ്ബി ഇതിനെല്ലാം വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. പെട്രോള്‍ സെസ് മോട്ടോര്‍ വാഹനനികുതി എന്നിവയാണ് പണം കണ്ടെത്താനുള്ള മാര്‍ഗം.

ഒരു നാടിന്റെ വികസനം എന്നത് അടിസ്ഥാന വികസനമാണ്. റോഡ്, പാലങ്ങള്‍, സര്‍ക്കാര്‍ ആശുപത്രി, സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്നിവയുടെ വികസനമാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കേരളത്തില്‍ ആരേയും അത്ഭുതപ്പെടുത്തുന്ന കെട്ടിട സമുച്ഛയങ്ങള്‍ ഉണ്ടാക്കിയെടുത്തത്. 25 വര്‍ഷം കൊണ്ട് മാത്രം നടപ്പാക്കാന്‍ പറ്റുന്ന വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഇതെല്ലാം പ്രായോഗികമായി നടപ്പാക്കാനായത് കിഫ്ബിയുടെ സഹായത്താല്‍ മാത്രമാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഗതാഗത മേഖലയിലെ സംസ്ഥാനത്തിന്റെ പരിമിതികള്‍ മറികടക്കാന്‍ നിര്‍ണായക ഇടപെടലാണ് കിഫ്ബിയിലൂടെ നടപ്പാക്കിയത്. 8225 കോടിയുടെ റോഡ് വികസനമാണ് ആദ്യഘട്ടത്തില്‍ കിഫ്ബിയിലൂടെ നടപ്പാക്കിയത്. 179 റോഡുകള്‍ ദേശീയനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞു. ബൈപ്പാസ് വികസനത്തിന് 961 കോടിയാണ് ആദ്യഘട്ടത്തില്‍ ചിലവഴിച്ചത്. 13 മേല്‍പ്പാലങ്ങള്‍, 1208 കോടി യുടെ റെയില്‍വെ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കിയതും കിഫ്ബിയിലൂടെയാണ്.
വൈദ്യുത പ്രസരണമേഖലയില്‍ 5200 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. 4380 കോടി രൂപയുടെ കുടിവെള്ള പദ്ധതിയും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കിയിരുന്നു. ആരോഗ്യമേഖലയിലാണ് കിഫ്ബി വന്‍കിട പദ്ധതികള്‍ നടപ്പാക്കിയത്. കാത്ത്‌ലാബുകള്‍, ഡയാലിസിസ് പദ്ധതികള്‍ എന്നിവ നടപ്പാക്കാന്‍ സര്‍ക്കാരിന് കരുത്തായത് കിഫ്ബിയാണ്.
സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യ ആശുപത്രികളോട് കിടിപിടിക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് കിഫ്ബിയിലൂടെയാണ് എന്ന് ഒരാരോ കേരളീയനും അറിഞ്ഞിരിക്കേണ്ടതാണ്.
ഇന്നിപ്പോള്‍, രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ നാട്ടിലെമ്പാടും മറ്റൊരു നിറവിന്റെ ഉത്സവം കൂടിയാണ്. കേരളത്തിലെ റോഡുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ വിജയവസന്തമാണ് അത്. റോഡ് യാത്ര, അത് വാഹനത്തിലായാലും കാല്‍നടയായിട്ടായാലും വേറിട്ടൊരു അനുഭവം തന്നെയായി മാറുന്ന സ്ഥിതി. പൊതുമരാമത്ത് മേഖലയില്‍ ഇത് മുന്‍പൊരിക്കലുമില്ലാത്ത കഠിനാധ്വാനത്തിന്റെ തുടര്‍ അനുഭവം. ഗതാഗതമേഖലയിലും തുറമുഖങ്ങളുടെ കാര്യത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ഈ പുതിയ കയ്യൊപ്പുകള്‍ കാണാം.

വിദ്യാഭ്യാസം, സര്‍ക്കാര്‍ സേവനങ്ങളുടെ മികവ് വര്‍ധിപ്പിക്കല്‍, ക്ഷേമപദ്ധതികള്‍, കുടിവെള്ളം, പാര്‍പ്പിടം, വൈദ്യുതി, ഭക്ഷ്യപൊതുവിതരണം, സാമൂഹ്യക്ഷേമം, സാമൂഹ്യസംരക്ഷണം എല്ലാത്തിലും മികവിന്റെ ഈ സ്പര്‍ശമുണ്ട്. ജനങ്ങള്‍ക്കുവേണ്ടി അവരുടെ പക്ഷത്തുനിന്നുകൊണ്ട് അവരുടെ പ്രതിനിധികള്‍ ചെയ്യുന്ന കാര്യങ്ങളുടെ പൂര്‍ണത. 68 വര്‍ഷം പിന്നിടുന്ന ഐക്യകേരളം മുന്‍പൊരിക്കലും കണ്ടിട്ടും അനുഭവിച്ചിട്ടുമില്ലാത്തവിധമുള്ള വികസനമഴയുടെ സുഖസ്പര്‍ശം എന്നും പറയാം. ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ 1957 മുതല്‍ കേരളത്തെ വികസനക്കുതിപ്പിന്റെ ഏത് നവ്യാനുഭവങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചോ അതിന്റെ ഫലപ്രഖ്യാപനം കൂടിയാകുന്നു ഇത്.
കേരളത്തില്‍ ഒരു കാരണവശാലും നടക്കില്ലെന്ന് കരുതിയ നിരവധി വികസനപദ്ധതികള്‍ നടപ്പില്‍ വരുത്തി. യാഥാര്‍ത്ഥ്യബോധമുള്ള സര്‍ക്കാര്‍ നാടിന്റെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ യഥാര്‍ത്ഥ പരാതികള്‍ അറിഞ്ഞു പരിഹരിക്കുകയും ചെയ്തു. അതോടെ, പരാതികളും പരിഭവങ്ങളുമില്ലാതെ വികസനപദ്ധതികള്‍ക്ക് മണ്ണും മനസ്സുമൊരുങ്ങി. ദേശീയപാത വികസനം പോലത്തന്നെ, കൊച്ചി-ഇടമണ്‍ പവര്‍ഹൈവേ, പുതുവൈപ്പിന്‍ എല്‍.പി.ജി ടെര്‍മിനല്‍ എന്നിവയും ഇതിനോടു ചേര്‍ത്തു പറയാവുന്ന ചില ഉദാഹരണങ്ങള്‍ മാത്രം. മുടങ്ങിക്കിടന്ന വികസന പദ്ധതികളെല്ലാം പൂര്‍ത്തിയാക്കി. അതിന്റെ നേട്ടങ്ങളുടെയൊക്കെ ഫലമായി ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് തുടര്‍ഭരണം നല്‍കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറായത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോവുകയാണ് ഈ സര്‍ക്കാര്‍. മാതൃകാപരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരാണിത്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഏതെല്ലാം, അവയില്‍ നടപ്പാക്കിയവ ഏതൊക്കെ, നടപ്പാക്കാനുള്ളവ ഏതൊക്കെ എന്ന് ജനങ്ങളെ അറിയിക്കുന്ന പ്രോഗ്രസ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. അതൊരു പുതിയ രീതിയും സംസ്‌കാരവും മാതൃകയും പ്രതീക്ഷയുമാണ് നല്‍കിയത്. ആയിരത്തോളം സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കി. തദ്ദേശ സ്വയംഭരണവകുപ്പിന്റെ സേവനങ്ങള്‍ നല്‍കുന്നതിന് കെ-സ്മാര്‍ട്ട് പോര്‍ട്ടലിനു രൂപം നല്‍കി.
രാജ്യത്തെ ആദ്യത്തെ എ.ഐ. കോണ്‍ക്ലേവിനു കേരളം വേദിയായി. ആഗോള നിക്ഷേപക സംഗമം വിജയകരമായി നടത്തി. നാല് വര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലേക്ക് എന്നത് ഈ ഗവണ്‍മെന്റിന്റെ കാര്യത്തില്‍ സാങ്കേതികമായി ശരിയാണ്. പക്ഷേ, ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം തികച്ച് പത്താം വര്‍ഷത്തിലാണ്. പിണറായി വിജയന്‍ നയിക്കുന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ ഈ തുടര്‍ച്ച കേരളത്തിനു നല്‍കിയ വികസനത്തുടര്‍ച്ച ജനാധിപത്യത്തിന്റെ അധികഭംഗി കൂടിയായി മാറുകയാണ്.






