പാലക്കാട്: അരങ്ങിലെ വർണ്ണപ്പകിട്ടുകൾ വിസ്മൃതിയിലാഴ്ന്നപ്പോൾ, വേദനയുടെ ഏകാന്തതയിൽ ഒരു കലാകാരൻ കണ്ണീരോടെ തുണ തേടുന്നു. മലയാള നാടകവേദിക്ക് അറുപതോളം രചനകളും അൻപതോളം സംവിധാനമികവും സമ്മാനിച്ച വർക്കല സ്വദേശി 68 കാരൻ എം.എസ്. കുറ്റിക്കാട് എന്ന ഷിഹാബുദ്ദീനാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ അഭയമില്ലാതെ വാർഡിൽ ചികിത്സയിൽ കഴിയുന്നത്. കൂട്ടിരിക്കാൻ ഉറ്റവരാരുമില്ലാത്ത ഇദ്ദേഹത്തിന് ആശുപത്രി സൂപ്രണ്ട് ഡോ. പത്മനാഭന്റെയും മറ്റ് ജീവനക്കാരുടെയും കരുതലാണ് ഏക ആശ്വാസം.
നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി 1991ൽ വർക്കലയിൽ നിന്ന് പാലക്കാട്ടെത്തിയതാണ് അദ്ദേഹം. 2009-ൽ വലതുകാലിലുണ്ടായ വ്രണം മൂർച്ഛിച്ച് മാരകമായ അവസ്ഥയിലെത്തിയപ്പോൾ തകർന്നുപോയ ഷിഹാബുദ്ദീനെ ജീവിതത്തിലേക്ക് തിരികെ പിടിച്ചത് സുഹൃത്തായ എരുമേലി മോഹനന്റെ വാക്കുകളായിരുന്നു. ശാരീരികമായ പരിമിതികളെ സർഗ്ഗാത്മകത കൊണ്ട് തോൽപ്പിക്കാമെന്ന ഉറപ്പിൽ വലതുകാൽ മുറിച്ചുമാറ്റിയ ശേഷവും അദ്ദേഹം നാടകരംഗത്ത് സജീവമായി തുടർന്നു.
സ്‌കൂൾ വിദ്യാർത്ഥികൾക്ക് നാടക പാഠങ്ങൾ പകർന്നുനൽകുന്നതിനിടെ പക്ഷാഘാതം വന്ന് വീണ്ടും തളർന്നെങ്കിലും അസാമാന്യമായ മനക്കരുത്തോടെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തി.
പിന്നീട് തിരുവില്വാമലയിലെ ആശ്രമത്തിൽ അന്തേവാസിയായി കഴിയുന്നതിനിടെ ഇടതുകാലിന് പരിക്കേറ്റതോടെയാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിപ്പെട്ടത്.
സ്വർണ്ണം പൂശിയ കൊട്ടാരം, ഉണരാത്തവർക്കൊരു ഉറക്കുപാട്ട്,ഒരു രഥോത്സവം തുടങ്ങിയ പ്രശസ്ത നാടകങ്ങളുടെ ശില്പിയായ ഷിഹാബുദ്ദീൻ. പ്രശസ്ത നാടകപ്രവർത്തകൻ വർക്കല ഗോപാലകൃഷ്ണന്റെ ശിഷ്യനാണ്.
മുഹമ്മദ് മുഹ്‌യുദ്ദീൻ- ഹാജിറ ഉമ്മ ദമ്പതികളുടെ മകനായ ഷിഹാബുദ്ദീന് നിലവിൽ ക്ഷേമ പെൻഷനുകൾ പോലുമില്ലാതെ കടുത്ത ദുരിതത്തിലാണ്. ഇനിയുള്ള കാലം ജന്മനാട്ടിലെ സ്നേഹതണലിൽ കഴിയണമെന്നതാണ് ഈ കലാകാരന്റെ ഏക ആഗ്രഹം. തന്റെ മടക്കയാത്രയ്ക്ക് കുടുംബത്തിന്റെയും നാടിന്റെയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ഇപ്പോൾ.






