തിരുവനന്തപുരം :വ്യാവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാമത് ലോക കേരളസഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് എംബസി ഇല്ലാത്ത രാജ്യങ്ങളിൽ നോർക്ക പ്രതിനിധിയെ നിയമിക്കണമെന്ന ആവശ്യം ഉയർന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. എംബസി പോലും ഇല്ലാത്ത രാജ്യങ്ങളിൽ കേരള സർക്കാരിന് എന്തെല്ലാം ഇടപെടലുകൾ നടത്താൻ സാധിക്കുമെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും, ഇക്കാര്യത്തിൽ ഗൗരവമായ ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ സുരക്ഷിതത്വമാണ് ഏറ്റവും പ്രധാനം എന്നും, അതിനായി സുശക്തമായ കുടിയേറ്റ നിയമം അനിവാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരാണ് ഇത്തരമൊരു സമഗ്ര നിയമനിർമാണം നടത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് എമിഗ്രേഷൻ നിയമം 2019-ന്റെ കരട് പുറത്തിറക്കിയതെന്നും, 2021-ൽ രണ്ടാം കരട് പ്രസിദ്ധീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് 2025-ൽ ഓവർസീസ് മൊബിലിറ്റി ഫെസിലിറ്റേഷൻ ആൻഡ് വെൽഫെയർ ബിൽ പുറത്തിറക്കി. എന്നാൽ, ഈ പുതിയ ബില്ലിൽ കാതലായ മാറ്റങ്ങളുണ്ടെന്നും, സാധാരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കുന്നതിൽ കേന്ദ്ര സർക്കാർ ഗുരുതരമായ അലംഭാവം കാണിക്കുകയാണെന്നും, ഈ വിഷയം സംസ്ഥാന സർക്കാർ നിരന്തരം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും ശക്തമായ സമ്മർദം തുടരുമെന്നും, ഉയർന്ന നിർദേശങ്ങൾ ഗൗരവതരമായി പരിശോധിക്കാൻ സ്റ്റാൻഡിങ് കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.




