കൊച്ചി: എയർ ഇന്ത്യയുടെ ഫ്ളാഗ്ഷിപ്പ് ലോഞ്ചായ മഹാരാജ ലോഞ്ച് ന്യൂഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ആരംഭിച്ചു. ഫെബ്രുവരി 16 മുതൽ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും ഗോൾഡ്, പ്ലാറ്റിനം മഹാരാജ ക്ലബ് അംഗങ്ങൾക്കും സ്റ്റാർ അലയൻസ് അംഗങ്ങൾക്കും ഘട്ടംഘട്ടമായി ലോഞ്ച് തുറന്ന് നൽകും. യാത്രക്കാർക്ക് പ്രീമിയം സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഈ ലോഞ്ചിൽ ഒരേസമയം 300 പേരെ വരെ ഉൾക്കൊള്ളാൻ സാധിക്കും. 16,000 ചതുരശ്ര അടിയാണ് വിസ്തൃതി.
ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ട്. എയർ ഇന്ത്യയുടെ പുതിയ ബ്രാൻഡിംഗ്, ഡിസൈൻ എന്നിവ അനുസരിച്ച് പൈതൃകവും ആധുനികതയും സമന്വയിപ്പിച്ചാണ് ലോഞ്ചിന്റെ രൂപകൽപ്പന. ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലും ഇത്തരം ലോഞ്ചുകൾ ആരംഭിക്കാൻ എയർ ഇന്ത്യക്ക് പദ്ധതിയുണ്ട്. ആഗോള ഡിസൈൻ സ്റ്റുഡിയോ ആയ ഹിർഷ് ബെഡ്നർ അസോസിയേറ്റ്സ് ആണിത് രൂപകൽപ്പന ചെയ്തത്.
യാത്രക്കാരുടെ വ്യത്യസ്ത ആവശ്യങ്ങൾ മുൻനിർത്തിയുള്ള രൂപകൽപ്പനയാണ് ഈ ലോഞ്ചിന്റെ സവിശേഷത. ഏവിയേറ്റേഴ്സ് ബാർ, ഗ്ലോബ്ട്രോട്ടേഴ്സ് സ്റ്റഡി, സെറീനിറ്റി ഏരിയ, ക്രിസ്റ്റൽ ബാർ എന്നിവ പ്രധാന ആകർഷണങ്ങളാണ്. ഫസ്റ്റ് ക്ലാസ് ലോഞ്ചിലെ സീറ്റിംഗ്, ഡൈനിംഗ് മേഖലകൾ റൺവേയെ അഭിമുഖീകരിക്കുന്നതിനാൽ വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്റിംഗും കാണാൻ സാധിക്കും. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി പ്രത്യേക സ്ലീപ്പ് സ്യൂട്ടുകളും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യൻ, അന്താരാഷ്ട്ര വിഭവങ്ങൾ ഉൾപ്പടെയുള്ള ലൈവ് കുക്കിംഗ് സ്റ്റേഷനുകളും ഇവിടെയുണ്ട്. കൂടാതെ പരമ്പരാഗത രീതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ‘ബെവറേജ് ഓൺ വീൽസ്’ സേവനത്തിലൂടെ സീറ്റിലിരുന്ന് തന്നെ കോക്ടെയിലുകളും ആസ്വദിക്കാം. എയർ ഇന്ത്യയുടെ നവീകരണത്തിന്റെ ഭാഗമായുള്ള ഒരു നിർണായക നീക്കമാണ് ഈ മഹാരാജ ലോഞ്ചെന്ന് എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ക്യാംപ്ബെൽ വിൽസൺ പറഞ്ഞു.




