രാജ്യം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്നതായിരുന്നു കേന്ദ്ര ബജറ്റ്. കേരളം ഉൾപ്പടെ എല്ലാ സംസ്ഥാനങ്ങളെയും ഈ ബഡ്ജറ്റിലെങ്കിലും പരിഗണിക്കുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവര്ക്കും ഉണ്ടായിരുന്നത്. എന്നാൽ ബജറ്റ് അവതരണം കഴിഞ്ഞ് ഒരാഴ്ച്ചയോടു അടുക്കുമ്പോൾ പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്.
ബജറ്റിന് മുമ്പേ അതിനെതിരെ സ്ക്രിപ്പ്റ്റ് ചെയ്തുവെക്കുന്ന കാലം ആണെന്ന് സുരേഷ് ഗോപി പറയുകയുണ്ടായി. ജനം ഇതിൽ വീഴരുത്. ഇത് 2070 വരെയുള്ള രാജ്യത്തിൻറെ രൂപകൽപനയും ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതിനെയാണ് വികസിത ഭാരത് എന്ന് പറയുന്നത്. ബജറ്റിനെ വിമർശിച്ച് ഭരണം പിടിക്കാൻ കഴിയുമോ എന്നാണ് പലരും ശ്രമിക്കുന്നതെന്നും ഇതിന് വോട്ടിങ്ങിലൂടെ കേരള സമൂഹം മറുപടി നൽകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി
ബഡ്ജറ്റിന് മുൻപ് കേരളത്തിൽ എയിംസ് വരുമെന്ന് വീരവാദമടിച്ച് നടന്ന സുരേഷ് ഗോപി, ബജറ്റ് കഴിഞ്ഞപ്പോൾ കേരളത്തിന് പ്രത്യേകിച്ച് ഒന്നുമില്ലെന്ന് അറിഞ്ഞപ്പോൾ അപ്രത്യക്ഷനാകുകയും പിന്നീട് ഇപ്പോഴാണ് തല പൊക്കിയത് എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. ബജറ്റ് കഴിഞ്ഞു മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണത്തിനായി ഓടിച്ചെന്നെങ്കിലും നമുക്ക് കേരളത്തിൽ വെച്ച് കാണാം എന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു.
എയിംസ് എന്നല്ല സുരേഷ് ഗോപി പറഞ്ഞത് പോലെയുള്ള യാതൊരു സഹായവും കേന്ദ്ര ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്ന് വേണം പറയാൻ. കേരളത്തിന് ബഡ്ജറ്റിൽ കിട്ടിയത് കടലാമ സംരക്ഷണ കേന്ദ്രവും ധാതു ഇടനാഴിയും മാത്രമാണ്. എയിംസ് ആലപ്പുഴയിൽ വരുമെന്നും വന്നില്ലായെങ്കിൽ തൃശൂർ കൊണ്ട് വരുമെന്നും ഇനി കേരളത്തിൽ ഭൂമിയില്ലായെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നുമെല്ലാം മുൻപ് തന്നെ സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എയിംസ് തൃശ്ശൂരിലുമില്ല ആലപ്പുഴയിലുമില്ല തിരുവനന്തപുരത്തുമില്ല എന്നതാണ് വാസ്തവം. കേരളത്തിൽ എയിംസിന് ഭൂമി കിട്ടാത്തത് കൊണ്ട് സുരേഷ് ഗോപി കോയമ്പത്തൂർ പോയോ എന്ന ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ പടർന്നിരുന്നു.
മോദി സർക്കാർ വികസനം കൊണ്ട് വരുമെന്നും കേരളത്തിനു വേണ്ടത്ര പരിഗണന നൽകുമെന്നും പറഞ്ഞു നടന്ന സുരേഷ് ഗോപിക്ക് കിട്ടിയ കനത്ത തിരിച്ചടിയായിരുന്നു ഈ ബജറ്റ് എന്ന് തന്നെ വേണമെങ്കിൽ പറയാം.
കേന്ദ്ര മന്ത്രി ആയതുമുതൽ സുരേഷ് ഗോപി പിടിക്കാത്ത പുലി വാലില്ല. എന്തിനും ഏതിനും പ്രതികരിക്കുകയും നാക്കിനു ഒരു ലൈസൻസുമില്ലാതെ സംസാരിക്കുകയും ചെയ്തോണ്ടിരുന്ന സുരേഷ് ഗോപിക്ക് ഇപ്പോൾ ട്രോൾ പെരുമഴയാണ് ഒഴുകുന്നത്. കലുങ്ക് സംവാദമെന്ന പരിപാടി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടന്നതും അത് പിന്നീട് കലുങ്ക് വിവാദമായതും കേരളം മൊത്തത്തിൽ കണ്ടതാണ്. കേന്ദ്രമന്ത്രിയായി ഒന്നര വർഷം പിന്നിട്ടിട്ടും കേരളത്തിനുവേണ്ടി ഒന്നും ചെയ്യാതെ കലുങ്കിലിരുന്നുള്ള സുരേഷ് ഗോപിയുടെ പ്രകടനത്തിന് അന്ന് മുതൽ തന്നെ വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർന്നിരുന്നു.
കലുങ്ക് സംവാദത്തിനിടെ തന്റെ ഒരു സ്ത്രീ സുരേഷ് ഗോപിയോട് തന്റെ നിക്ഷേപം തിരികെ ലഭിക്കുന്നതിനെക്കുറിച്ച് ചോദിക്കുകയുണ്ടായി. ഇതിന് മറുപടിയായി, ഇഡിപിടിച്ചെടുത്ത വസ്തുക്കൾ തിരികെ നൽകിയാൽ അത് സ്വീകരിച്ച് നിക്ഷേപകർക്ക് വീതിച്ച് നൽകാൻ മുഖ്യമന്ത്രിയോട് പറയാനാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. അതുമാത്രമല്ല കലുങ്ക് സംവാദത്തിനിടെ വയോധികൻ വീടിനായി അപേക്ഷ കൊടുത്തതും നാം കണ്ടതാണ്. എന്നാൽ വയോധികനോട് വളരെ മോശമായ മനോഭാവമോടെയാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. താൻ കേന്ദ്ര മന്ത്രിയാണെന്ന വിചാരം മറന്നാണ് സുരേഷ് ഗോപി അന്നും ഇന്നും പെരുമാറുന്നത് എന്ന് തന്നെ പറയണം.
സുരേഷ് ഗോപി വെക്കുന്ന ചുവട് എല്ലാം പിഴയ്ക്കുകയാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. മൂന്ന് ജില്ലയിൽ ഐയിംസ് വരുമെന്ന് പറയുമ്പോഴും അത് ഏതായാലും 2026 ൽ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണെന്നു തന്നെ പറയാം. 2027 ൽ എങ്കിലും കേരളത്തിൽ എയിംസ് വരുമോ എന്ന പരിഹാസ ചോദ്യങ്ങളും സുരേഷ് ഗോപിക്കെതിരെ ഉയരുകയാണ്.




