പാലക്കാട്: ചിനക്കത്തൂർ പൂരത്തിന് വരവറിയിച്ചുകൊണ്ട് തെക്കുമംഗലം ദേശക്കൂത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട് പ്രകമ്പനത്തിന്റെ വർണ്ണങ്ങൾ നിറഞ്ഞു. ഇന്നലെ രാത്രി കൃത്യം 10.30 ന് ചിനക്കത്തൂർ ക്ഷേത്രത്തിന് പിന്നിലുള്ള കൊയ്തെടുത്ത പാടത്തിൽ വെടിക്കെട്ടിന് തിരികൊളുത്തി. 20 മിനിറ്റ് നീണ്ടുനിന്ന വാനിൽ വർണ്ണങ്ങൾ ആറാടിക്കുന്ന, കാതിൽ പ്രകമ്പന ശബ്ദങ്ങൾ അലയടിപ്പിക്കുന്ന കാഴ്ചകളിലേക്ക് അൽപ്പനേരം തട്ടക നിവാസികൾ മാറി. വെടിക്കെട്ട് കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ രാത്രി 8 മണിയോടുകൂടി തന്നെ ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നു.
പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിൽ 9 മണിയോടുകൂടി ശക്തമായ ഗതാഗതക്കുരുക്കും ഉണ്ടായി. പ്രസിദ്ധമായ നെന്മാറ വേലയുടെ വെടിക്കെട്ടിന് നേതൃത്വം നൽകുന്ന സുരേന്ദ്രന്റെ നേതൃത്വത്തിൽ ആയിരുന്നു തെക്കുമംഗലം ദേശത്തിൻറെ വെടിക്കെട്ട് നടന്നത്. ഏഴു ദേശങ്ങളുടെ കൂത്തിന്റെ അവസാനമായാണ് തെക്കുമംഗലം വെടിക്കെട്ടോകൂടി ദേശക്കൂത്ത് അവസാനിപ്പിച്ചത് . ഇനി 19 വരെ ക്ഷേത്രത്തിൽ വഴിപാട് കൂത്തുകൾ അരങ്ങേറും. ഈ മാസം 19 ന് രാത്രി പതിനൊന്നു മണിക്ക് ചിന്കത്തൂരിന്റെ മണ്ണിൽ ഉത്സവത്തിന് കൊടിക്കൂറ ഉയരും.










