തൃശ്ശൂർ: സംസ്ഥാനത്ത് വേനല്‍ചൂടിന്റെ തീവ്രത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ ദുരന്തനിവാരണ വകുപ്പ് വിളിച്ചു ചേര്‍ത്ത വേനല്‍ക്കാല മുന്നൊരുക്ക യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
ജില്ലയിലെ കുടിവെള്ളക്ഷാമ സാധ്യത മുന്‍നിര്‍ത്തി ജലസംഭരണികളിലെ വെള്ളം കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് എത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം ഉറപ്പാക്കണം. വെള്ളത്തിന്റെ ദുരുപയോഗം കുറയ്ക്കുകയും കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കുകയും വേണമെന്നും നിര്‍ദേശിച്ചു.
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം ഉറപ്പുവരുത്തണം.വേനല്‍ക്കാലത്ത് തീപിടിത്ത സാധ്യത വര്‍ധിക്കുന്നതിനാല്‍ എളുപ്പത്തില്‍ തീപിടിക്കുന്ന ചപ്പുചവറുകള്‍ അലക്ഷ്യമായി കൂട്ടിയിടാതിരിക്കണമെന്നും വീടുകളിലും സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടറുകളും ഇലക്ട്രിക് സര്‍ക്യൂട്ടുകളും സ്ഥിതിചെയ്യുന്ന ഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കി.
ചൂട് കൂടുമ്പോള്‍ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുന്നതിനാല്‍ ഫയര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ കുടിവെള്ള സൗകര്യം ഒരുക്കി കുടിവെള്ളത്തിനായി നാട്ടിലേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
വിദ്യാലയങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണം. കുട്ടികളെ വെയിലത്ത് അധികനേരം നിര്‍ത്തുന്ന പരിപാടികള്‍ ഒഴിവാക്കണം. വേനല്‍ക്കാല രോഗങ്ങള്‍ തടയുന്നതിനായി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ കെ ജി പ്രാണ്‍സിങ്, സബ് കളക്ടര്‍ അഖില്‍ വി മേനോന്‍, അസിസ്റ്റന്റ് കളക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.






