തൃശ്ശൂർ: മണലൂർ നിയോജകമണ്ഡലത്തിലെ പ്രധാന ജില്ലാപാതയായ താമരപ്പിള്ളി–ചൊവ്വല്ലൂർപടി റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ബഹു. പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു.
ഉദ്ഘാടനം ഓൺലൈനായാണ് സംഘടിപ്പിച്ചത്. 6.7 കിലോമീറ്റർ നീളമുള്ള റോഡ് നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 8 കോടി രൂപ ചെലവഴിച്ച് ബി.എം & ബി.സി നിലവാരത്തിൽ നവീകരിച്ചു. കാന, കലുങ്ക് നിർമ്മാണം, റോഡ് സുരക്ഷാപ്രവൃത്തികൾ എന്നിവയും പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു.
ചൊവ്വല്ലൂർപടി തൈക്കാട് ജംഗ്ഷനിൽ നടന്ന പ്രാദേശിക ചടങ്ങിൽ നിലവിളക്ക് കൊളുത്തിയും ശിലാഫലകം അനാച്ഛാദനം ചെയ്തുമാണ് ഉദ്ഘാടനം ആഘോഷിച്ചത്. ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.യു. സരിത, ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ കെ.കെ. ജ്യോതിരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷിനി റെജി, ബിന്ദു അജിത്കുമാർ, എ.ടി. ഹംസ, രതി ജനാർദ്ദനൻ, കൗൺസിലർ റഷീദ് കുന്നിക്കൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.വി. ഹരിദാസൻ, പി.എസ്. ജയൻ, സി.ജെ. സ്റ്റാൻലി, ആർ.എ. അബ്ദുൾ മനാഫ് എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ.വി. ആൻറണി, അസിസ്റ്റന്റ് എഞ്ചിനീയർ ശാലിനിത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



