കേരളത്തിലെ കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവപരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതാണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ആര്‍ത്തവാവധി എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് അനിവാര്യവും അത്യാവശ്യവുമായ അവകാശമാണ്. സ്ത്രീകളുടെ ഇത്തരം അടിസ്ഥാന അവകാശങ്ങള്‍ നടത്തേണ്ടത് ഓരോ രാജ്യത്തിന്റെയും ഓരോ സംസ്ഥാനത്തിന്റെയും ഭരണകര്‍ത്താക്കളുടെ ചുമതലയാണ്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനങ്ങള്‍ എടുത്ത് നീങ്ങുമ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ മാസത്തില്‍ ഒരു ദിവസം ശമ്പളത്തോടുകൂടിയ ആര്‍ത്തവാവധി നടപ്പിലാക്കിയ സാഹചര്യവും നമുക്കറിയാം. എന്നാല്‍ കേരളത്തില്‍ അതിന് വിരുദ്ധമായൊരു നിലപാടാണ് കെഎസ്ആര്‍ടിസി സ്വീകരിച്ചിരുന്നത്. അതിനിടെയാണ് ഇപ്പൊള്‍ ഹൈക്കോടതിയുടെ നിരീക്ഷണം ചര്‍ച്ചയാകുന്നത്.
ഇക്കാര്യത്തില്‍ നയതലത്തിലുള്ള തീരുമാനം കൈക്കൊള്ളാനാകുമോ എന്ന കാര്യത്തില്‍ ജസ്റ്റിസ് എന്‍. നഗരേഷ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. കേരള സര്‍വീസ് ചട്ടങ്ങളില്‍ ഇത്തരത്തിലുള്ള അവധിക്ക് പ്രത്യേക വ്യവസ്ഥയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കെഎസ്ആര്‍ടിസിയും ഉന്നയിക്കുകയുണ്ടായി.
അതേസമയം, സ്ഥാപനത്തില്‍ വനിതാ കണ്ടക്ടര്‍മാര്‍ക്ക് ഡബിള്‍ ഡ്യൂട്ടി സംവിധാനമാണുള്ളതെന്നും, പ്രതിദിനം 14 മുതല്‍ 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കര്‍ണാടക, ഒഡിഷ, ബിഹാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ആര്‍ത്തവ അവധി നടപ്പിലാക്കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.
സ്ഥാപനത്തിന്റെ സാമ്പത്തിക അവസ്ഥയും പരിഗണിക്കേണ്ടതില്ലേയെന്ന് കോടതി വാക്കാല്‍ ചോദിച്ചു. ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധിയാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി ഗൗരവകരമാണെന്ന് പറഞ്ഞ ഹൈക്കോടതി, സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
മുന്‍പ്, അവിടുത്തെ സ്ഥാപനങ്ങള്‍ ലാഭത്തിലല്ലേ എന്ന് കോടതി ചോദിച്ചു. കര്‍ണാടകയില്‍ മാത്രമാണ് ഈ അവധിയുള്ളതെന്നും അതു സര്‍ക്കാര്‍ അനുവദിച്ചതാണെന്നും കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ അറിയിക്കുകയും ചെയ്തു.
ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പോലും കഷ്ടപ്പെടുമ്പോള്‍ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ലെന്നും, തൊഴില്‍ വിന്യാസത്തെയും സര്‍വീസിനെയും സാമ്പത്തിക സ്ഥിതിയെയും ബാധിക്കുമെന്നും കെഎസ്ആര്‍ടിസി സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. 1842 കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെ 2846 വനിതാ ജീവനക്കാര്‍ക്കും പ്രതിമാസം 2 അവധി വീതം ആകെ 5692 അവധി വേണ്ടിവരും. ആര്‍ത്തവ അവധി മൗലികാവകാശങ്ങളുടെ ഭാഗമല്ലെന്നും സര്‍വീസ് ചട്ടങ്ങളില്‍ ഇതിനു വ്യവസ്ഥയില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഈ വിഷയം ഗൗരവകരമാണെന്നത് നാം ഓരോരുത്തരും ചിന്തിക്കേണ്ടതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ശമ്പളത്തോടു കൂടിയ ആര്‍ത്തവാവധി നല്‍കേണ്ടത് അനിവാര്യമാണ്.
കെഎസ്ആർടിസി എടുത്ത നിലപാട് സമൂഹത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. അതേ സമയം കർണാടക പോലുള്ള സംസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്ന തീരുമാനം നമ്മുക്ക് ഒരു മാതൃകയാണ്. ആര്‍ത്തവം സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവിക ഘടകമാണ്. അത് മറയ്‌ക്കേണ്ട കാര്യമല്ല, മറിച്ച് മനസ്സിലാക്കി അംഗീകരിക്കേണ്ട ഒന്നാണ്. ഒരു ദിവസം വിശ്രമം അനുവദിക്കുന്നത് സ്ഥാപനത്തിന് നഷ്ടമാണെന്ന് പറയുന്നതിന് പകരം ആരോഗ്യത്തോടെ, ആത്മവിശ്വാസത്തോടെ ജോലി ചെയ്യാന്‍ കഴിയുന്ന ജീവനക്കാരെ സൃഷ്ടിക്കുന്ന ഒരു നിക്ഷേപമാണ്.
അതിനാല്‍, ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ചയും കരുതലുള്ള തീരുമാനങ്ങളും അനിവാര്യമാണ്. സ്ത്രീകളുടെ ആരോഗ്യവും മാനവികതയും മുന്‍നിര്‍ത്തിയുള്ള നയങ്ങളാണ് ഒരു പുരോഗമന സമൂഹത്തിന് ആവശ്യം.
ഏതായാലും വിദേശ രാജ്യങ്ങളുടേത് പോലെയുള്ള തൊഴില്‍ സംവിധാനങ്ങള്‍ കേരളത്തിലും വന്നാല്‍ അത് സ്ത്രീകളെ സംബന്ധിച്ചടത്തോളം വലിയ ആശ്വാസം തന്നെ ആകുമെന്ന കാര്യത്തില്‍ സംശയമില്ല. സ്ത്രീകള്‍ക്ക് ആവശ്യമായ ഇത്തരം അവധി ദിനങ്ങള്‍ സര്‍ക്കാര്‍ നേടി കൊടുക്കുക തന്നെ വേണം. എത്തിയാലും ഹൈക്കോടതി വീണ്ടും ഈ കേസ് പരിഗണിക്കുമ്പോള്‍ എന്താകും വരാനിരിക്കുന്ന വിധിയെന്നതാണ് കേരള സമൂഹം ഉറ്റുനോക്കുന്നത്.




