പാലാ: 90 ശതമാനം പൊള്ളലേറ്റ 2 വയസുകാരന് പുനർജന്മം. 4 മാസം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിലാണ് ഇടുക്കി വണ്ടൻമേട് സ്വദേശിയായ രണ്ടു വയസുകാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ ഒക്ടോബർ 9നായിരുന്നു 2 വയസുകാരൻ ചൂടു വെള്ളത്തിലേക്ക് വീണ് അപകടം സംഭവിക്കുന്നത്. തല മുതൽ കാൽമുട്ട് വരെയുള്ള ഭാഗം പൂർണമായി പൊള്ളി. മണിക്കൂറുകൾ മാത്രമെ ജീവിച്ചിരിക്കൂ എന്ന് വിധി എഴുതിയ കുഞ്ഞിനെയാണ് പീഡിയാട്രിക് ഐസിയുവിലും ബേൺ ഐസിയുവിലുമായി നൽകിയ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
മാസങ്ങൾ നീണ്ട ചികിത്സയ്ക്കിടയിൽ സങ്കീർണമായ പല ശസ്ത്രക്രിയകളും നടത്തി. അത്യാധുനിക വെന്റിലേറ്റർ സംവിധാനം ക്രമീകരിച്ചാണ് കുഞ്ഞിന്റെ ശ്വസനം നിയന്ത്രിച്ചിരുന്നത്. ശ്വാസതടസ്സം ഒഴിവാക്കുന്നതിനായി മൂന്നാഴ്ച്ച കഴിഞ്ഞപ്പോൾ ട്രക്കിയോസ്റ്റമിയും വേണ്ടി വന്നു. 35 ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ വെന്റിലേറ്റർ സഹായത്തിൽ നിന്നു മാറ്റുന്നത്.




