നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ തമ്മിൽ കനത്ത പോരാട്ടം നടക്കാൻ തയ്യാറെടുക്കുന്ന ഒരു മണ്ഡലം തന്നെയാണ് ഇടുക്കി.
കേരള കോൺഗ്രസിൽ നിന്ന് സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസിന്റെ തത്രപ്പാടും, ചത്താലും വിട്ടുകൊടുക്കില്ലെന്ന കേരള കോൺഗ്രസിന്റെ നിലപാടും ഇപ്പോൾ വലിയ പോരാട്ടത്തിന് വഴിവെച്ചിരിക്കുകയാണ്. വലത് മണ്ഡലമെങ്കിലും എന്നും തനിക്കൊപ്പം നിൽക്കുന്ന ഇടുക്കിയെ കൈവിടാതിരിക്കാനുള്ള തത്രപ്പാടിലാണ് മന്ത്രി റോഷി അഗസ്റ്റിൻ എന്നത് നേരത്തെ തന്നെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അതുകൊണ്ടുതന്നെയാവണം പി.ജെ. ജോസഫ് ഇവിടെ മത്സരിക്കാനെത്തുന്നു, കോൺഗ്രസ് ബലമായി സീറ്റ് ഏറ്റെടുത്തേക്കും തുടങ്ങിയ പ്രചാരണങ്ങളും ചിലകേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നത്. പാലായ്ക്ക് പോകുമെന്ന് ആരോ പറഞ്ഞ റോഷി ഒടുവിലത്തെ ലഭിക്കുന്ന വിവരമനുസരിച്ച് ഇടുക്കിയിൽ തന്നെ നിൽപ്പുറപ്പിക്കുമെന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഇടുക്കിക്ക് വാരിക്കോരി നൽകുന്ന പദ്ധതികൾ അതിന് തെളിവാണ് എന്നതും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
മന്ത്രി റോഷി അഗസ്റ്റിന് ഇടുക്കി കൈക്കലാക്കാൻ സാധിക്കുമെന്ന പ്രതീതിയാണ് എൽഡിഎഫ്ന് ഉള്ളത്. സിപിഎം റോഷി അഗസ്റ്റിനുമായി മികച്ച ബന്ധം സൂക്ഷിക്കുന്നുണ്ട് എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ അണികളോട് കൈയ്യും മെയ്യും മറന്ന് പ്രവർത്തിക്കാനാണ് നേതൃത്വത്തിന്റെ ആഹ്വാനം.
കേരള കോൺഗ്രസ് എം അണികൾ ഇതുവരെ ഉണർന്നിട്ടില്ലെങ്കിലും എങ്ങനെയും റോഷിയെ തന്നെ നിയമസഭയിലെത്തിക്കുമെന്ന നിശ്ചയത്തോടെയാണ് സിപിഎമ്മിന്റെ പ്രവർത്തനമെന്നും വ്യക്തമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ പഞ്ചായത്തുകളെല്ലാം കൈവിട്ടതും എൽഡിഎഫിനെ സംബന്ധിച്ചടത്തോളം കനത്ത തിരിച്ചടിയായിരുന്നു. പതിനാലായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷവും നിലവിൽ യുഡിഎഫിനുണ്ട്. ഇത് തിരികെയെത്തിക്കണമെങ്കിൽ നന്നായി പണിയെടുക്കേണ്ടിവരും എന്നതും വ്യക്തമാണ്. റോഷിയുടെ വ്യക്തിപ്രഭാവവും മറ്റ് പാർട്ടി നേതാക്കൾക്കിടയിൽ പോലുമുള്ള സ്വീകാര്യതയും ഗുണംചെയ്യുമെന്നാണ് എൽഡിഎഫ്ന്റെ വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെ ഇടുക്കിമണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്തണം എന്ന ആവശ്യം കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ഇടയിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയർന്നു വന്നിരുന്നു. യുഡിഎഫ് ചെയർമാനും കട്ടപ്പന നഗരസഭാധ്യക്ഷനുമായ ജോയി വെട്ടിക്കുഴി ഇക്കാര്യം ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
മണ്ഡലത്തിൽ റോഷി ശക്തനെങ്കിലും ഭൂപ്രശ്നങ്ങളിൽ ഇടതുവിരുദ്ധ വികാരമുണ്ടെന്നും അത് വോട്ടാക്കി മാറ്റാൻ മത്സരിക്കണമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കേരള കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചാൽ പരാജയപ്പെടുമെന്ന് കോൺഗ്രസ് നേതാക്കൾ പരസ്യമായും രഹസ്യമായും പറയുന്നുമുണ്ട്. എന്നാൽ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ് ഉള്ളത്. ജില്ലാ പ്രസിഡന്റ് MJ ജേക്കബിനെ മത്സര രംഗത്ത് എത്തിക്കാനാണ് നീക്കം.
അതേസമയം പാർട്ടിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് പിജെ ജോസഫ് കൂടെ രംഗത്തെത്തിയാൽ അത് വലിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്. മുൻപ് കുട്ടനാട്, ഇടുക്കി തുടങ്ങിയ മണ്ഡലങ്ങൾ തങ്ങൾക്ക് തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു. തങ്ങൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ മറ്റ് സ്ഥാനാർഥികൾക്ക് സീറ്റ് കൊടുക്കുന്നതിനോട് ജോസഫ് വിഭാഗം എതിരാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പിജെ ജോസഫ് കളത്തിലിറങ്ങിയില്ല എങ്കിലും പ്രചാരണ പരിപാടികളിൽ അദ്ദേഹം നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിക്കുമെന്ന ആത്മവിശ്വാസത്തിനു പിന്നിൽ ഉള്ളത്. എന്നാൽ യാതൊരു കാരണവശാലും ഒരു മണ്ഡലവും വിട്ടു കൊടുക്കില്ലായെന്ന് ഉറച്ച തീരുമാനത്തിലാണ് ഇടത് പക്ഷമുള്ളത്. 2001 മുതൽ തുടർച്ചയായി എംഎൽഎ ആയിരിക്കുന്ന റോഷിക്ക് ഇടുക്കിയിൽ പുഷ്പ്പം പോലെ വിജയിക്കാനാകുമെന്നാണ് കേരള കോൺഗ്രസ് എം വിഭാഗത്തിന്റെ വിശ്വാസം. എന്നാൽ സ്ഥാനാർഥി പട്ടിക പോലും വൈകിപ്പിക്കുന്ന കോൺഗ്രസിന് ഇടുക്കിയിൽ ആരെ സ്ഥാനാർഥി ആക്കണമെന്ന കാര്യത്തിൽ പോലും ഉറപ്പായിട്ടില്ല. ഏതായാലും ഇടുക്കിക്കായി പിടിവലികൾ നടന്നുകൊണ്ടേയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഏതൊക്കെ സ്ഥാനാർഥികൾ എവിടെയൊക്കെ എന്നതിൽ വ്യക്തത വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.










