കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിയെ ആക്രമിച്ചെന്നത് “അഭിനയം” മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പൊലീസിന്റെ അന്വേഷണത്തിൽ അക്രമത്തിന് തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു. മന്ത്രിയുടെ കൈയിൽ ഉണ്ടായിരുന്നുവെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുൻപ് നടന്ന വിവിധ പരിപാടികളിലെ ചിത്രങ്ങളിലും കാണാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ആരോപണത്തിൽ ഇടപെടാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പാർട്ടി പ്രവർത്തകരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് സതീശൻ വിമർശിച്ചു. കരിങ്കൊടി കാണിച്ച പ്രവർത്തകർക്കെതിരെ വധശ്രമക്കേസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്ത നടപടി തെറ്റാണെന്നും സർക്കാരിനെതിരായ ജനവികാരം തിരിച്ചു വിടാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.






