ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായി ആരെ നിയമിച്ചാലും അവരെയും ലക്ഷ്യമിടുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്താബ ഹുസൈനി ഖമനേയിയെ തെരഞ്ഞെടുത്തെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുകയായിരുന്നു.
ഇസ്രയേലിനെ ഇല്ലാതാക്കാനും അമേരിക്കയെയും “സ്വതന്ത്ര ലോകത്തെയും” ഭീഷണിപ്പെടുത്താനും ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഏതു നേതാവും വ്യക്തമായ ഉന്മൂലനത്തിന് വിധേയമാകുമെന്ന് കാറ്റ്‌സ് കുറിച്ചു. ആ നേതാവിന്റെ പേരോ, താമസസ്ഥലമോ, ഒളിവ് കേന്ദ്രമോ തടസമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ അഞ്ചാം ദിവസത്തിലേക്കു കടന്ന ഇസ്രയേൽ–യുഎസ്–ഇറാൻ സംഘർഷം തുടരുകയാണ്. ഗൾഫ് മേഖലയിലെ രാജ്യങ്ങളിലും ആക്രമണ ഭീഷണി നിലനിൽക്കുന്നു. ഖത്തറിലെ യുഎസ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. രണ്ട് മിസൈലുകളാണ് താവളത്തിലേക്ക് പ്രയോഗിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇതിൽ ഒന്ന് വ്യോമപ്രതിരോധ സംവിധാനം തകർത്തതായി പറയപ്പെടുന്നു. എന്നാൽ ആക്രമണത്തിൽ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് ഖത്തർ അധികൃതർ അറിയിച്ചു.
ഇസ്രയേൽ–യുഎസ് ആക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 ആയി ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇസ്രയേലിൽ 11 പേരാണ് കൊല്ലപ്പെട്ടത്. കുവൈത്തിൽ ഒരു ഇറാനിയൻ പെൺകുട്ടിയും മരണപ്പെട്ടു. പശ്ചിമേഷ്യയിലെ വിവിധ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് 40ഓളം ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഐആർജിസി അവകാശപ്പെട്ടു.
അതേസമയം ഇറാനിൽ സൈനിക നടപടികൾ തുടരുകയാണെന്ന് ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ടെഹ്‌റാനിൽ ശക്തമായ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.



