തെരഞ്ഞെടുപ്പിലേക്ക് ദൂരം കുറഞ്ഞു വരുന്നതിനൊപ്പം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകളും തലപൊക്കി തുടങ്ങിയിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസുകളും പിന്നാലെ ഷാഫിയുടെ നോമിനിയായി രമേഷ് പിഷാരടിയുടെ വരുവും പുകിലുകളും നിറഞ്ഞ് കുറച്ച് ദിവസങ്ങളായി പാലക്കാട് ജില്ലയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തലവേദനകളിലൊന്ന്. ഒന്നിന് പുറകെ ഒന്നായി പുതിയ പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഗ്രൂപ്പ് കളികളും പോരുകളും തൊഴുത്തില്‍ കുത്തുകളും പുത്തരിയല്ലാത്ത കോണ്‍ഗ്രസില്‍ പുതിയ നായകന്‍ മുന്‍ തൃത്താല എംഎല്‍എ വിടി ബല്‍റാമാണ്. ബല്‍റാം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നയാളാണെന്നും ഏകാധിപത്യ രീതിയാണ് എന്നുമാണ് ചില നേതാക്കളുടെ ആരോപണം. ബല്‍റാമിന്റെ നടപടികളില്‍ പ്രതിഷേധിച്ച് തൃത്താലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേക ഗ്രൂപ്പ് യോഗം ചേര്‍ന്നു.
കഴിഞ്ഞ ദിവസമാണ് കെ കരുണാകരന്‍ ഫൗണ്ടേഷന്റെ പേരില്‍ പുതിയ ഗ്രൂപ്പ് രൂപീകരണം നടന്നത്. ഡിസിസി ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ മുപ്പതിലധികം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാത്ത ബല്‍റാമിന്റെ ഏകാധിപത്യ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗ്രൂപ്പ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏകാധിപത്യ രീതിയിലായിരുന്നു ബല്‍റാം പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് ഒരു വിഭാഗത്തിന്റെ പരിഭവം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പഞ്ചായത്ത് പ്രസിഡന്റുമാരെ നിയമിക്കുന്നതിലും ബല്‍റാമിന്റെ ഇടപെടലുകളുണ്ടായി. തനിക്കിഷ്ടപ്പെടാത്ത പ്രവര്‍ത്തകരെ പുറത്താക്കുകയും അവരെ തിരിച്ചെടുക്കരുത് എന്ന് വാശിപിടിച്ചെന്നും ബല്‍റാമിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. തൃത്താലയില്‍ ഇതാദ്യമായല്ല കോണ്‍ഗ്രസിലെ ചേരിപ്പോര് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തൃത്താലയിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കമായിരുന്നു വി ടി ബല്‍റാമിന്റെ തോല്‍വിക്ക് വഴിയൊരുക്കിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും പ്രവര്‍ത്തകരിലുണ്ട്.
സാധാരണ പ്രവര്‍ത്തകരെ മുഖവിലയ്‌ക്കെടുക്കാത്ത, സ്വന്തം ഇഷ്ടക്കാരെ മാത്രം കൂടെ നിര്‍ത്തുന്ന ഒരാളെ എല്ലാ തെരഞ്ഞെടുപ്പുകളിലും സഹിക്കണമെന്ന ഗതികേട് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതികളില്‍ വ്യക്തം. പാര്‍ട്ടിക്ക് വഴങ്ങാത്ത രീതിയിലാണ് ബല്‍റാം പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടിക്ക് അതീതമായി കാര്യങ്ങള്‍ ചെയ്യുന്നുവെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ എംബി രാജേഷ് പോലൊരു കരുത്തനെതിരെ ശക്തമായ പോരാട്ടം തന്നെ നടക്കാനിരിക്കെ പാര്‍ട്ടിക്കുള്ളിലെ ഈ ഒടുങ്ങാത്ത വിഭാഗീയത വെല്ലുവിളിയാകുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍. വിജയിച്ചിട്ടില്ലെങ്കിലും മണ്ഡലത്തില്‍ സജീവ സാന്നിധ്യമാണ് ബിജെപിയും.
2021ല്‍ 3016 വോട്ടുകള്‍ക്കാണ് എം.ബി.രാജേഷ് വിജയിച്ചത്. അമിതമായ ആത്മവിശ്വാസമാണു പരാജയത്തിനു കാരണമായതെന്നു യുഡിഎഫ് പിന്നീട് പറഞ്ഞെങ്കിലും യഥാര്‍ത്ഥ കാരണം സ്വന്തം ആളുകള്‍ വോട്ട് മാറ്റി കുത്തിയതാണെന്നേ്രത കരക്കമ്പി. സുസ്ഥിര തൃത്താല ഉള്‍പ്പെടെ ദേശീയതലത്തില്‍ ശ്രദ്ധേയമായ ഒട്ടേറെ വികസനപദ്ധതികള്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യ ഘട്ടത്തില്‍ സ്പീക്കറും പിന്നീട് മന്ത്രിയുമായ രാജേഷ് നടപ്പിലാക്കിയിട്ടുണ്ട്. ബിജെപി അനുഭാവികളുടെ വോട്ടുകളും ഇവിടെ നിര്‍ണായകമാകും. ഇതിനെയെല്ലാം മറികടന്ന് തൃത്താല തിരിച്ചു പിടിക്കാന്‍ വരുന്ന കോണ്‍ഗ്രസിന് പുതിയ ആരോപണങ്ങളും ഗ്രൂപ്പ് പോരുകളും ചില്ലറ തലവേദനയാകില്ല നല്‍കുന്നത്.



