കായംകുളം: പത്തിയൂർ അമർനാഥ് ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് ലഹരി വിൽപ്പന നടത്തിവന്നിരുന്ന യുവാവിനെ ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കരീലകുളങ്ങര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മലമേൽഭാഗം തൈസിൽ പുത്തൻവീട് സ്വദേശിയായ റിയാസ് (31) ആണ് പിടിയിലായത്. കായംകുളം പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
വർഷങ്ങളായി ഗൾഫിലായിരുന്ന പ്രതി നാട്ടിലേക്ക് മടങ്ങിയശേഷമാണ് ലഹരി ഉപയോഗത്തിലും കച്ചവടത്തിലുമേർപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കുറച്ചുനാളായി ജില്ലയ്ക്ക് പുറത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ അവിടെ നിന്ന് 2000 രൂപയ്ക്ക് എംഡിഎംഎ വാങ്ങി നാട്ടിൽ 5000 രൂപയ്ക്കാണ് വിറ്റിരുന്നത്. കഞ്ചാവ് ചെറുപൊതികളാക്കി 500 രൂപയ്ക്കും വിൽപ്പന നടത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് നാളുകളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ കരീലകുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നോബിൾ പി.ജെ, എസ്.ഐമാരായ ശ്രീകുമാരകുറുപ്പ്, ബിജേഷ് നെൽസൺ, സീനിയർ സി.പി.ഒ സുരേഷ്, സി.പി.ഒമാരായ ശരത്കുമാർ, വിഷ്ണു, ജയകൃഷ്ണൻ, സുധിക എന്നിവർ പങ്കെടുത്തു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അന്വേഷണത്തിൽ പങ്കാളികളായി.




