തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ വയറ്റിനുള്ളിൽ തുന്നിക്കെട്ടിയെന്ന പരാതിയിൽ കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ സർജൻ ഡോ. പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. മേനംകുളം സ്വദേശിയായ ഷീബ പ്രമോദ് (47) നൽകിയ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. ചികിത്സാപിഴവ് ആരോപിച്ച് ഷീബ മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ഡിസംബർ 2-നാണ് കടുത്ത വയറുവേദനയെ തുടർന്ന് ഷീബ ആശുപത്രിയിലെത്തിയത്. അടുത്ത ദിവസം നടത്തിയ സ്കാനിംഗിൽ അപ്പെൻഡിസൈറ്റിസ് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിച്ചു. ഡിസംബർ 3-ന് ശസ്ത്രക്രിയ നടത്തി. തുടർന്ന് പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഷീബയെ ഡിസ്ചാർജ് ചെയ്തു.
എന്നാൽ ശസ്ത്രക്രിയയുടെ മുറിവ് പൂർണമായും ഉണങ്ങാതെയും ഒരു ഭാഗം പഴുത്ത നിലയിലുമായിരുന്നു. കഴക്കൂട്ടം ആശുപത്രിയിലെ ഡോക്ടർ അവധിയിലായിരുന്നതിനാൽ മുറിവ് ഡ്രസ് ചെയ്യുന്നതിനായി ഷീബ ഗോവിന്ദൻസെന്ന സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിലാണ് മുറിവിൽ നിന്ന് നൂൽ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ വീണ്ടും എത്താൻ ഡോക്ടർമാർ നിർദേശിച്ചു. പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മുറിവിനുള്ളിലെ തുണികഷണം പുറത്തെടുത്തത്.
എന്നാൽ തുണികഷണം മുറിവിനുള്ളിൽ എങ്ങനെ എത്തിയെന്ന് വ്യക്തമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആദ്യ ശസ്ത്രക്രിയയ്ക്കായി ഏകദേശം 1.20 ലക്ഷം രൂപ ചെലവായതായും തുടർന്ന് ഗോവിന്ദൻസിലെ ചികിത്സയ്ക്കായി 18,000 രൂപയിൽ കൂടുതലും ചെലവായതായും ഷീബ പ്രമോദ് പറയുന്നു. മൂന്ന് മാസത്തോളം വേദന അനുഭവിച്ചെന്നും സംഭവത്തെ തുടർന്ന് മാനസികമായി വലിയ ബുദ്ധിമുട്ടുകൾ നേരിട്ടെന്നും ഷീബ പ്രതികരിച്ചു.






