ടെഹ്‌റാൻ: ഇറാനിലെ എണ്ണ സംഭരണശാലകൾക്ക് നേരെ ഇസ്രായേൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ വൻ തീപിടിത്തം. ടെഹ്‌റാനിലും കറാജിലെ എണ്ണ സംഭരണശാലകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ സംഭരണശാലകളിൽ വലിയ തീപ്പിടിത്തം ഉണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതിന് മുൻപ് ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിന് ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നിരുന്നു. അതിന് പിന്നാലെയാണ് നഗരത്തിലെ വിവിധ എണ്ണ സംഭരണശാലകളെ ലക്ഷ്യമാക്കി ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്.
ആക്രമണത്തെത്തുടർന്ന് എണ്ണ സംഭരണശാലകളിൽനിന്ന് വൻ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി സമീപവാസികൾ അറിയിച്ചു. സ്‌ഫോടനത്തിന്റെ ആഘാതം കിലോമീറ്ററുകൾ അകലെയുള്ള വീടുകളിലും അനുഭവപ്പെട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെഹ്‌റാനിൽ ആക്രമണം നടന്ന സംഭരണശാലയ്ക്ക് സമീപമാണ് രാജ്യത്തെ പ്രധാന എണ്ണശുദ്ധീകരണശാലയും സ്ഥിതിചെയ്യുന്നത്. എന്നാൽ ആക്രമണത്തിൽ അതിന് കേടുപാടുണ്ടായോയെന്നത് ഇതുവരെ വ്യക്തമല്ല.
അതേസമയം, ടെഹ്‌റാനിലെ എണ്ണ സംഭരണശാലകളും ഊർജകേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യവും അറിയിച്ചു. ഇവ ഇറാന്റെ സായുധസേനകൾ ഉപയോഗിക്കുന്ന കേന്ദ്രങ്ങളാണെന്ന ആരോപണത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ വിശദീകരിച്ചു.






