ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പശ്ചിമബംഗാൾ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ- പ്രോട്ടോക്കോൾ വീഴ്ചകളെച്ചൊല്ലി വിവാദം പുകയുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്കകം വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.
രാഷ്ട്രപതിയുടെ സന്ദർശനവേളയിലെ പ്രോട്ടോക്കോൾ, വേദി, വഴി എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായെന്ന് ആരോപിക്കപ്പെടുന്ന ലംഘനങ്ങളെക്കുറിച്ചാണ് സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്.
ബ്ലൂ ബുക്കിലെ നിർദേശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോയെന്ന് വിശദീകരിക്കാൻ ബംഗാൾ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തര സെക്രട്ടറി അയച്ച കത്തിൽ പറയുന്നുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള സുരക്ഷ ഉറപ്പാക്കുന്നതിനേക്കുറിച്ചും പാലിക്കേണ്ട പ്രോട്ടോക്കോളിനെക്കുറിച്ചുള്ള നിർദേശങ്ങളാണ് ബ്ലൂ ബുക്കിലുള്ളത്.
രാഷ്ട്രപതി സംസ്ഥാനത്തെത്തിയപ്പോൾ സ്വീകരിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജിയോ ചീഫ് സെക്രട്ടറിയോ ഡിജിപിയോ ഉണ്ടായിരുന്നില്ല. ബ്ലൂ ബുക്ക് പ്രകാരമുള്ള വലിയ പ്രോട്ടോക്കോൾ ലംഘനമാണിത്. ഇതിലും കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. രാഷ്ട്രപതിക്ക് സജ്ജമാക്കിയ ശുചിമുറിയിൽ വെള്ളമുണ്ടായിരുന്നില്ലെന്നും അതെന്തുകൊണ്ടാണെന്നും വിവരം തേടിയിട്ടുണ്ട് . കൂടാതെ, രാഷ്ട്രപതി കടന്നുപോയ വഴി വൃത്തിഹീനമായിരുന്നെന്നും ചപ്പുചവറു നിറഞ്ഞതായിരുന്നെന്നുമുള്ള ആരോപണത്തിനും വിശദീകരണം തേടിയിട്ടുണ്ട്.
വീഴ്ചകളുടെ പശ്ചാത്തലത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് മുന്നൊരുക്കങ്ങളുടെ ചുമതലയുള്ള ഡാർജിലിങ് ജില്ലാ മജിസ്ട്രട്ട്, സിലിഗുരി പോലീസ് കമ്മിഷണർ, എഡിഎം എന്നിവർക്കെതിരേ ആഭ്യന്തര സെക്രട്ടറി എന്നിവരോടും വിശദീകരണം തേടിയിട്ടുണ്ട്.
അന്താരാഷ്ട്ര സാന്താൾ കോൺഫറൻസിൽ പങ്കെടുക്കാൻ രാഷ്ട്രപതി പശ്ചിമബംഗാളിലെത്തിയപ്പോഴാണ് പരിപാടിയുടെ വേദിമാറ്റം ഉൾപ്പെടെ സുരക്ഷാ-പ്രോട്ടോക്കോൾ വീഴ്ചകളുണ്ടായത്.






