കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ പദവിയിൽ നിന്ന് രാജിവെച്ച സി വി ആനന്ദ ബോസ് തന്റെ രാജി ബോധപൂർവമായ തീരുമാനമാണെന്ന് വ്യക്തമാക്കി. എന്നാൽ രാജിക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ ഉചിതമായ സമയത്ത് മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
“ഒരു കളിയുടെ നിയമങ്ങളിൽ അത് എപ്പോൾ അവസാനിക്കണമെന്ന് അറിയുന്നതും ഉൾപ്പെടുന്നു,” എന്നാണ് അദ്ദേഹം വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. രാജി സമർപ്പിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ തന്റെ വോട്ടർ രജിസ്ട്രേഷൻ ബംഗാളിലേക്ക് മാറ്റിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ പദവിയിൽ നിന്ന് മാറിയാലും വോട്ട് രേഖപ്പെടുത്താൻ താൻ ബംഗാളിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






