ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തെ, ഇവിടുത്തെ മൂന്ന് മുന്നണികളേയും സംബന്ധിച്ച് പല കാരണങ്ങളാല്‍ വളരെ നിര്‍ണായകമാണ്. ഭരണവിരുദ്ധ വികാരമില്ലെന്നും ജനങ്ങള്‍ ഇപ്പോഴും തങ്ങള്‍ക്കൊപ്പമെന്നും തെളിയിക്കേണ്ട ബാധ്യത സിപിഎമ്മിന് കിടക്കുമ്പോള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതൊരു നിലനില്‍പ്പിന്റെ പോരാട്ടമാണ്. ഒരു തോല്‍വി കൂടി താങ്ങാനുള്ള ബാല്യം തങ്ങള്‍ക്കില്ലെന്ന് കുറച്ച് കോണ്‍ഗ്രസുകാര്‍ക്കും ബാക്കി ജനങ്ങള്‍ക്കും നല്ല ബോധ്യമുണ്ട്. ഇനി ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ കാര്യം വന്നാല്‍, അവര്‍ക്കിത് അഭിമാനത്തിന്റെ പോരാട്ടമാകുന്നു. കേന്ദ്രം അടക്കിഭരിച്ചിട്ടും ബാലികേറാമലയായ കൊച്ചു കേരളത്തെ ഇനിയെങ്കിലും വരുതിയിലാക്കാനായില്ലെങ്കില്‍ ഇനിയെന്ന് എന്നതാണ് പാര്‍ട്ടിക്കുള്ളിലെ ചോദ്യം. അതിന് ഇത്തവണത്തേക്കാള്‍ മികച്ച അവസരം അഴര്‍ക്കിനി വേറെ കിട്ടാനുമില്ല. തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടു മുന്‍പ് മാത്രം കേരളത്തെ ഓര്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല.
മാര്‍ച്ച് 11ന് മോദി കേരളത്തിലെത്തുകയാണ്. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത്, പ്രകടന പത്രിക പുറത്തിറക്കുക എന്നതാണ് അജണ്ട. ചടങ്ങില്‍ അര ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് പറയുന്നത്. മാറ്റം തുടങ്ങാം, വികസിത കേരളം മോദിക്കൊപ്പം എന്നതാണ് ഇത്തവണത്തെ എന്‍ഡിഎ മുദ്രാവാക്യം.
തെരഞ്ഞെടുപ്പിന് തൊട്ട് മുന്നെത്തി കേരളവുമായി ബന്ധപ്പെട്ട കേന്ദ്ര പദ്ധതികള്‍ പ്രഖ്യാപിക്കുന്ന രീതിയില്‍ വലിയ മാറ്റമൊന്നും ഇത്തവണയുമില്ല. സന്ദര്‍ശനത്തിന്റെ ഭാഗമായി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ‘അഖില കേരള ധീവര സഭ’ സംസ്ഥാന സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിനുപുറമെ, കേരളത്തിന്റെ യാത്രാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ റെയില്‍വേ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള സ്റ്റേഷനുകളുടെ നവീകരണം ഉള്‍പ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയെന്ന് വ്യക്തം. എങ്കിലും ഇങ്ങനെയെങ്കിലും കേരളത്തിന് നാല് പദ്ധതികള്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്നായിരിക്കും ജനങ്ങളുടെ മനസില്‍.
അന്ന് തന്നെ കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഒരു മാഹാറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന ഈ റാലിയില്‍ നാല്‍പ്പതിനായിരത്തോളം എന്‍ഡിഎ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം പറയുന്നു. ഇത്തവണ മധ്യകേരളമാണ് ബിജെപിയുടെ റഡാറിലെ ഹോട്‌സ്‌പോട്ട്. തൃശ്ശൂരിനും പാലക്കാടിനും പുറമെ എറണാകുളവും കോട്ടയവും വരെ ഇത്തവണ കണ്ണുവെക്കുന്നുണ്ട്.
പതിവു പോലെ മതമേലധ്യക്ഷന്മാരെയെല്ലാം കാണും. സമുദായ ദ്രുവീകരണത്തോളം മികച്ചൊരു വഴിയില്ലെന്ന് നന്നായിട്ടറിയാവുന്ന ബിജെപി അമ്പലങ്ങളും അരമനകളും വേണ്ടുവോളം കയറിയിറങ്ങും. വിജയിക്കുക എന്നതിനപ്പുറം ഉറച്ച വോട്ടുകളുടെ എണ്ണം കൂട്ടി കേരളത്തില്‍ പതിയെ താമരയ്ക്ക് വേരുറപ്പിക്കുക എന്നതാണ് സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യം. തമ്മില്‍ത്തല്ലുന്ന കോണ്‍ഗ്രസുകാരും ഭരണവിരുദ്ധ വികാരമെന്നൊന്നില്ലെന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാരും ഇതെല്ലാം ഓര്‍ത്താല്‍ നല്ലത്. എന്തായാലും മോദിയുടെ വരവും മറിയുന്ന ലക്ഷങ്ങളും വോട്ടായി മാറുമോ എന്നും നിയമസഭയില്‍ കാവി പടരുമോ എന്നും കണ്ടറിയാം.






