ടെഹ്‌റാൻ: അമേരിക്ക–ഇസ്രായേൽ സംയുക്ത ആക്രമണത്തിനിടെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനേയിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഈ വിവരം ഇറാനിയൻ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചത്.
ഇറാന്റെ മുൻ പരമോന്നത നേതാവായിരുന്ന അലി ഖമനേയുടെ മകനാണ് മുജ്തബ ഖമനേയി.
‘റമദാൻ യുദ്ധത്തിലെ ജൻബാസ്’ എന്നാണ് ഇറാനിയൻ ടിവി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ശത്രുക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവരെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പരിക്കുകളുടെ ഗുരുതരത്വത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരി 28-ന് ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അലി ഖമനേയിയും ഭാര്യയും മകളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇറാനിലെ 88 പുരോഹിതന്മാരടങ്ങിയ പണ്ഡിതസഭയാണ് 56-കാരനായ മുജ്തബ ഖമനേയിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്. ഐആർജിസിയും ലെബനനിലെ സായുധസംഘമായ ഹിസ്സ്ബുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തെ പിന്തുണച്ചതായി റിപ്പോർട്ടുണ്ട്. ഈ പ്രതിസന്ധിക്കാലം കൈകാര്യം ചെയ്യാൻ ആവശ്യമായ പരിശീലനം മുജ്തബയ്ക്ക് പിതാവിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ഇറാന്റെ പരമോന്നത സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനി അറിയിച്ചു.






