ചിറ്റിലഞ്ചേരി: പാചകവാതക ക്ഷാമം ശക്തമായതോടെ വീടുകളിലും ഹോട്ടലുകളിലും വിറകിന്റെ ഉപയോഗം കൂടിയിരിക്കുകയാണ്. ഇതോടെ വിറകിന് ആവശ്യകത വർധിക്കുകയും വില ഉയരുകയും ചെയ്തതായി വ്യാപാരികൾ പറയുന്നു. ചായക്കടകളും ഹോട്ടലുകളുമാണ് ഇപ്പോൾ കൂടുതൽ വിറക് വാങ്ങുന്നത്. ഒരാഴ്ചക്കുള്ളിൽ ടണ്ണിന് 1000 മുതൽ 1500 രൂപവരെ വില കൂടിയതായി വ്യാപാരികൾ അറിയിച്ചു. പല വിറകു കച്ചവടക്കാരുടെയും കൈയിൽ ഇപ്പോൾ സ്റ്റോക്ക് തീർന്ന നിലയിലാണ്.
ഹോട്ടലുകളിലും വീടുകളിലും കൂടുതലായി ഉപയോഗിക്കുന്ന പുളിവിറകിന്റെ വില ടണ്ണിന് 5,000 രൂപയിൽ നിന്ന് 6,000 രൂപയായി ഉയർന്നു. ഇത് പൊളിച്ച് വിറകാക്കി വിൽപ്പനയ്ക്ക് എത്തിക്കുമ്പോൾ ടണ്ണിന് ഏകദേശം 8,500 രൂപയാണ് വില. മറ്റ് മരങ്ങളുടെ ചുള്ളി വിറക് ടണ്ണിന് 3,800 രൂപയിൽ നിന്ന് 4,500 രൂപയായി. റബ്ബർ വിറക് 4,000 രൂപയിൽ നിന്ന് 5,000 രൂപയായും മറ്റു പലതരം വിറകുകൾ 3,200 രൂപയിൽ നിന്ന് 4,200 രൂപയായും വില വർധിച്ചു.
ഇഷ്ടിക ചൂളകൾക്കും മൺ ചൂളകൾക്കും ഉപയോഗിക്കാൻ വലിയ തോതിൽ വിറകുകൾ കയറ്റിപ്പോകുന്നുണ്ട്. മുറിക്കുന്ന മരങ്ങളിൽ നിന്നുള്ള വിറകുകളും പ്രാദേശികമായി കച്ചവടം നടക്കുന്നു. അതേസമയം വാണിജ്യ സിലിണ്ടർ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ഹോട്ടലുകൾ അടയ്ക്കാതെ പ്രവർത്തിക്കാൻ വിറകടുപ്പ് ഉപയോഗിച്ചുള്ള പൊതു അടുക്കള തുടങ്ങാൻ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റ് തീരുമാനിച്ചു. ജില്ലാ-യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.






