വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്ത് ഒരു ജൂത ദേവാലയത്തിന് നേരെ വാഹനമിടിച്ച് ആക്രമണം നടത്തിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് കൊന്നു. ഡെട്രോയിറ്റ് നഗരത്തിന് സമീപമുള്ള ടെംപിൾ ഓഫ് ഇസ്രയേൽ സിനഗോഗിലാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ദേവാലയത്തിന്റെ മുൻവശത്തെ പ്രവേശന കവാടത്തിലൂടെ ആക്രമി വാഹനം ഓടിച്ച് കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. വാഹനത്തിൽ ആക്രമി മാത്രമാണ് ഉണ്ടായിരുന്നത്.
സംഭവത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല. എന്നാൽ വാഹനം ഇടിച്ചതിനെ തുടർന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. അതേസമയം സിനഗോഗിലെ പ്രൈമറി സ്കൂളിൽ ഏകദേശം 140 കുട്ടികൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 12,000 അംഗങ്ങളുള്ള വലിയ സിനഗോഗാണ് ടെംപിൾ ഓഫ് ഇസ്രയേൽ. ജൂതസമൂഹത്തെ ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണമാണെന്ന് എഫ്ബിഐ പ്രാഥമികമായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.
ആക്രമണം നടത്തിയ വ്യക്തി മിഷിഗണിൽ താമസിക്കുന്ന ലെബനൻ വംശജനാണെന്നാണ് സൂചന. ആക്രമണത്തിന് ഉപയോഗിച്ച വാഹനം ഇയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇയാളുടെ കുടുംബത്തിലെ ചിലർ ബെയ്റൂട്ടിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് ശേഷം നടത്തിയ പരിശോധനയിൽ ആക്രമിയുടെ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്നും ആക്രമിയുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനുമായി യുദ്ധം ആരംഭിച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള സിനഗോഗുകളിൽ സുരക്ഷയും ജാഗ്രതയും വർധിപ്പിച്ചിട്ടുണ്ട്.






