കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് നേതൃത്വത്തോട് ഓർമ്മപ്പെടുത്തലുമായി ദീപ്തി മേരി വർഗീസ്. നിയമസഭാ സീറ്റ് പാർട്ടി ഉറപ്പു നൽകിയിരുന്നുവെന്നും തന്നോട് നീതി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപ്തി പറഞ്ഞു.
കൊച്ചി മേയർ സ്ഥാനം നിഷേധിക്കപ്പെട്ട സമയത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്ന് കെപിസിസി പ്രസിഡന്റ് തന്നെ ഉറപ്പ് നൽകിയിരുന്നുവെന്ന് ദീപ്തി വ്യക്തമാക്കി. സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സ്ഥാനാർത്ഥി പട്ടികയാകും ഉണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു. താൻ പ്രത്യേകിച്ച് ഒരു മണ്ഡലം ആവശ്യപ്പെട്ടിട്ടില്ലെന്നും ദീപ്തി പറഞ്ഞു. എന്നാൽ തന്റെ മണ്ഡലം തൃക്കാക്കരയാണെന്നും അവിടെ നിലവിൽ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് എംഎൽഎയെന്നും അവർ പറഞ്ഞു. ഉമ തോമസ് തന്നെ വീണ്ടും മത്സരിക്കണമോയെന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും ദീപ്തി കൂട്ടിച്ചേർത്തു.
കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഉണ്ടായ വീഴ്ചയ്ക്ക് നേതൃത്വം തിരുത്തൽ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപ്തി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആദ്യം ദീപ്തി മേരി വർഗീസിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കിയത് പാർട്ടിക്കുള്ളിൽ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പിന്നീട് പ്രശ്ന പരിഹാരമായി ദീപ്തിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് ദീപ്തി ഇപ്പോൾ തുറന്നുപറഞ്ഞത്.






