കൊച്ചി: ശമ്പളവർധന ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരം ഒത്തുതീർക്കാൻ ഹൈക്കോടതി മധ്യസ്ഥചർച്ച നടത്താൻ നിർദേശം നൽകി. ചർച്ചയ്ക്കായി ചൊവ്വാഴ്ച ഹൈക്കോടതിയിലെ മീഡിയേഷൻ സെന്ററിൽ ഹാജരാകാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ഭാരവാഹികളോടും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ.) ഭാരവാഹികളോടും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിർദേശിച്ചു.
ചർച്ചക്ക് സമ്മതിച്ച സാഹചര്യത്തിൽ ഹർജി വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ചവരെ നഴ്‌സുമാർ ജോലിയിൽ പ്രവേശിക്കണമെന്നും, ഇവർക്കെതിരേ മാനേജ്‌മെന്റ് ഏത് തരത്തിലുള്ള പ്രതികാര നടപടിയും സ്വീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു. ചർച്ചയ്ക്കായി സീനിയർ അഭിഭാഷകനെ നിയോഗിക്കാനുമാണ് കോടതി നിർദ്ദേശിച്ചത്. പണിമുടക്ക് അത്യാഹിത, തീവ്ര പരിചരണ വിഭാഗങ്ങളുടെയടക്കം പ്രവർത്തനത്തിന് തടസ്സമായെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു.






