മിയാമി: സ്വിറ്റ്‌സർലൻഡിൽ നിന്ന് അമേരിക്കയിലേക്കുള്ള വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് അതിക്രമം കാണിച്ച ഫ്രഞ്ച് പൗരനെതിരെ കേസ്. 48 വയസ്സുകാരനായ ഗില്ലൂം സെബാസ്റ്റ്യൻ റോജർ മാറ്റലറിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സ്വിസ് ഇന്റർനാഷണൽ എയർലൈൻസ് വിമാനത്തിലെ ഫസ്റ്റ് ക്ലാസ് ക്യാബിനിലാണ് സംഭവം നടന്നത്. സൂറിച്ചിൽ നിന്ന് മിയാമിയിലേക്കുള്ള യാത്രയ്ക്കിടയിൽ 29 വയസ്സുള്ള യുവതി ഉറങ്ങുന്നതിനിടെ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഈ വിവരം അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ കോടതിയിൽ സമർപ്പിച്ച പരാതിയിലും വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിരുന്ന യാത്രക്കാർ സംഭവങ്ങൾ ശ്രദ്ധിക്കുകയും, ഒരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും മറ്റൊരാൾ വിമാന ജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തു. യുവതിയുടെ വസ്ത്രത്തിനുള്ളിലൂടെ കൈ കടത്താൻ ശ്രമിച്ചതും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതുമാണെന്ന് യാത്രക്കാർ മൊഴി നൽകി.
വിവരം അറിഞ്ഞതോടെ വിമാന ജീവനക്കാർ പ്രതിയെ ഇക്കണോമി ക്ലാസിലേക്ക് മാറ്റി. തുടർന്ന് യുവതിയെ ഉണർത്തി സംഭവത്തെക്കുറിച്ച് അറിയിച്ചതോടെ അവർ കരയുകയായിരുന്നു. പിന്നീട് തന്റെ സാധനങ്ങൾ എടുക്കാൻ ഫസ്റ്റ് ക്ലാസിലേക്ക് തിരികെ എത്തിയ പ്രതി, “നീ ഉറങ്ങുമ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്” എന്ന കുറിപ്പ് നൽകാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
ആദ്യം കുറ്റം നിഷേധിച്ച പ്രതി, വീഡിയോ ദൃശ്യങ്ങൾ കണ്ടതിന് ശേഷം കുറ്റം സമ്മതിച്ചു. യുവതിയെ സ്പർശിച്ചത് വലിയ കാര്യമല്ലെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. ഇയാളെ മിയാമി ഫെഡറൽ കോടതിയിൽ ഹാജരാക്കി. പ്രീ-ട്രയൽ വാദം തിങ്കളാഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചു.




