കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമെന്ന തരത്തിൽ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന പ്രചാരണങ്ങൾക്കിടെയാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും 27 സീറ്റുകളിലായിരിക്കും ലീഗ് മത്സരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ആവേശം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചാൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്താൻ കഴിയുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 2011-ൽ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച് ലീഗിനോട് ചോദിച്ചിരുന്നു. ഇക്കാര്യം പാണക്കാട് തങ്ങളുമായി ചർച്ച ചെയ്തപ്പോൾ, പദം വേണ്ടെന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു. ആ നിലപാടിൽ ഇപ്പോഴും മാറ്റമില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു.
യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്ന ഇടത് പക്ഷത്തിന്റെയും ബി.ജെ.പിയുടെയും പ്രചാരണങ്ങൾക്കിടെയാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതിൽ ലീഗ് വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും, ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ ഉണ്ടാകാതെ പാർട്ടി ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നയം എപ്പോഴും ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായ ‘അഞ്ചാം മന്ത്രി’ വിവാദവും തുടർന്നെന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണവും കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് ഇത്തവണ ലീഗ് നേതൃത്വം വിഷയത്തെ സമീപിക്കുന്നത്. കെ.എം. ഷാജി, കെ.എൻ.എ ഖാദർ തുടങ്ങിയ നേതാക്കളുടെ ചില പ്രസ്താവനകൾ എതിരാളികൾ രാഷ്ട്രീയമായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പാർട്ടിയുടെ ഈ നയപരമായ വിശദീകരണം.






