കേരള രാഷ്ട്രീയത്തിലെ രണ്ട് അതികായന്മാരായ ‘സുധാകരൻ’മാർ ഒരേസമയം തങ്ങളുടെ പാർട്ടികളുമായി ഇടഞ്ഞുനിൽക്കുന്ന അസാധാരണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. പ്രത്യയശാസ്ത്രപരമായി ഇരുധ്രുവങ്ങളിൽ നിൽക്കുമ്പോഴും, അധികാര രാഷ്ട്രീയത്തിലെ അവഗണനയും സീറ്റ് വിഭജനത്തിലെ തർക്കങ്ങളും ജി. സുധാകരനെയും കെ. സുധാകരനെയും സമാനമായ ഒരു പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നു. ഇടത് മുന്നണിയുടെ അനിഷേധ്യ നേതാവായിരുന്ന മുൻ മന്ത്രിയും സിപിഎമ്മിന്റെ ദീർഘകാല എംഎൽഎയും ആലപ്പുഴയിലെ മുഖവുമായ ജി. സുധാകരൻ പാർട്ടിയോട് കൊമ്പുകോർത്ത് ഒരു വശത്ത് ഒറ്റയാനായി നിൽക്കുമ്പോൾ, കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്ന കെ. സുധാകരനും ഏതാണ്ട് അതേ പാതയിലാണ്. ഇരുവർക്കും പ്രശ്നം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്തതാണ്. സിപിഎം ജി. സുധാകരനെ പൂർണ്ണമായും ഒഴിവാക്കിയെന്ന ആരോപണം നിലനിൽക്കുമ്പോഴും മറുവശത്ത് സാഹചര്യം അല്പം വ്യത്യസ്തമാണ്. നിലവിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച കെ. സുധാകരൻ കണ്ണൂർ എംപിയാണ്. ആ സ്ഥാനം പോരാ, തനിക്ക് നിയമസഭ മതി എന്ന സുധാകരന്റെ വാശിയാണ് ഇവിടെ പ്രശ്നങ്ങൾക്ക് കാരണം.
കണ്ണൂർ സീറ്റ് തനിക്ക് വേണമെന്ന ആവശ്യത്തിൽ സുധാകരൻ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യത്തിൽ ഉറപ്പ് കിട്ടാതെ രാജ്യതലസ്ഥാനത്തേക്ക് വണ്ടി കയറാൻ താനില്ലെന്ന് അദ്ദേഹം അടുപ്പക്കാരോടും പാർട്ടി നേതൃത്വത്തോടും വ്യക്തമാക്കി കഴിഞ്ഞു. നാളെ ഡൽഹിയിൽ എത്തി ഹൈക്കമാൻഡിനെയും കേന്ദ്ര നേതൃത്വത്തെയും കാണാനായിരുന്നു സുധാകരനെ ക്ഷണിച്ചത്. എന്നാൽ അനുനയത്തിന്റെ സകല വാതിലുകളും കൊട്ടിയടക്കുകയാണ് മുൻ വനംമന്ത്രി കൂടിയായിരുന്ന സുധാകരൻ. കേരളത്തിലെ നേതാക്കളുമായി ചർച്ചയ്ക്ക് താൽപ്പര്യമില്ലെന്നാണ് സുധാകരൻ അറിയിക്കുന്നത്. ഉടൻ തന്നെ അദ്ദേഹം പത്രസമ്മേളനം വിളിച്ചുചേർക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ എംപിമാർ ആരും തന്നെ മത്സരിക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിന് ഉള്ളത്. അതിൽ പക്ഷേ അടൂർ പ്രകാശിന് മാത്രം ഇളവ് നൽകിയേക്കും എന്ന വാർത്തയാണ് സുധാകരനെ ചൊടിപ്പിച്ചത്. പലയിടത്തും പോസ്റ്റർ യുദ്ധങ്ങൾ മുറുകിക്കഴിഞ്ഞു. കൂടാതെ സുധാകരൻ അനുകൂലിക്കുന്നവരെ എല്ലാം ഒപ്പം നിർത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. എംപിമാർ ഒന്നര വർഷം പിന്നിടുമ്പോഴേക്കും നിയമസഭയിലേക്ക് മത്സരിക്കുന്നത് ഒരു തരത്തിലും മുന്നണിക്കും പാർട്ടിക്കും ഗുണം ചെയ്യില്ലെന്നാണ് പൊതുവെ ഉയർന്നുവന്ന വികാരം. എന്നാൽ അത് അംഗീകരിക്കാത്ത സുധാകരൻ കണ്ണൂർ സീറ്റ് വേണമെന്ന പിടിവാശിയിലാണ്. ഇതോടെ സ്ഥാനാർത്ഥി നിർണ്ണയം വഴിമുട്ടി.
അതിനിടെ, രമേശ് ചെന്നിത്തല കെ. സുധാകരനുമായി സംസാരിച്ചിരുന്നു. ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും പക്ഷെ അതിൽ എന്ത് ചെയ്യണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. വിജയസാധ്യതയെ അത് ബാധിക്കില്ലെന്നും മത്സരിക്കുമെന്ന് ആരും സ്വയം പ്രഖ്യാപിച്ചിട്ടില്ലെന്നും സുധാകരൻ ഡൽഹിയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിഭവവും പിണക്കവും എല്ലാവർക്കും ഉണ്ടാകുമെന്നും ഹൈക്കമാൻഡ് തീരുമാനത്തെ എല്ലാവരും അനുസരിക്കുമെന്നുമായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതായിരിക്കും. ജി. സുധാകരന്റെ കാര്യത്തിൽ അദ്ദേഹം അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വാർത്തകൾ രാഷ്ട്രീയ കേരളത്തിൽ വലിയ ഭൂചലനമാണ് ഉണ്ടാക്കിയത്. പതിറ്റാണ്ടുകളോളം സി.പി.എമ്മിന്റെ കോട്ടയായിരുന്ന ആലപ്പുഴയിൽ പാർട്ടിയോട് പിണങ്ങി നിൽക്കുന്ന സുധാകരൻ വരുത്തുന്ന വിള്ളലുകൾ ചില്ലറയല്ല. ഔദ്യോഗിക പദവികളിൽ നിന്ന് മാറിനിന്നിട്ടും ജനങ്ങൾക്കിടയിലുള്ള സ്വാധീനം വോട്ടായി മാറുമോ എന്നതാണ് ഇടത് പക്ഷത്തെ ആശങ്കപ്പെടുത്തുന്നത്.






