ന്യൂഡൽഹി: രാജ്യത്തെ ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2026’ റിപ്പോർട്ട് വ്യക്തമാക്കുന്നു. പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരിൽ 40 ശതമാനം പേർക്കും ജോലി ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. പഠനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്ഥിരമായ ശമ്പളജോലി നേടുന്നവരുടെ എണ്ണം വളരെ കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
15 മുതൽ 25 വയസ്സുവരെയുള്ള യുവാക്കളിൽ പഠനം പൂർത്തിയായിട്ടും ഏകദേശം 40 ശതമാനം പേർ തൊഴിലില്ലാതെ തുടരുന്നു. 25 മുതൽ 29 വരെ പ്രായമുള്ള ബിരുദധാരികളിൽ 20 ശതമാനം പേരും ജോലി ലഭിക്കാതെ ഇരിക്കുകയാണ്.
2004-05 മുതൽ 2023 വരെ ബിരുദധാരികളുടെ എണ്ണം ഗണ്യമായി വർധിച്ചു. ഓരോ വർഷവും ഏകദേശം 50 ലക്ഷം പേർ ബിരുദധാരികളായി പുറത്തുവരുന്നുണ്ടെങ്കിലും, ഇതിൽ 28 ലക്ഷത്തോളം പേർക്കാണ് ജോലി ലഭിക്കുന്നത്. അതിൽ തന്നെ ചെറിയൊരു വിഭാഗം മാത്രമാണ് സ്ഥിരമായ ശമ്പളജോലികളിൽ പ്രവേശിക്കുന്നത്.
രാജ്യത്താകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 2010-ൽ ഒരു ലക്ഷം യുവാക്കൾക്ക് 29 കോളേജുകളെന്ന നിലയിലായിരുന്നെങ്കിൽ, 2021-ൽ അത് 45 ആയി ഉയർന്നു. 1983 മുതൽ 2017 വരെ യുവജനങ്ങളിൽ വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം ഉയർന്നതും, പ്രത്യേകിച്ച് സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചതും കണക്കുകൾ സൂചിപ്പിക്കുന്നു.
അതേസമയം, കുടുംബ ബാധ്യതകൾ കാരണം യുവാക്കൾ പഠനം ഉപേക്ഷിക്കുന്ന പ്രവണതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017-ൽ 38 ശതമാനം യുവാക്കൾ വിദ്യാഭ്യാസത്തിലുണ്ടായിരുന്നെങ്കിൽ, 2024-ൽ അത് 34 ശതമാനമായി കുറഞ്ഞു. പഠനം തുടരാതിരിക്കാൻ പ്രധാന കാരണം കുടുംബപ്രാരാബ്ധങ്ങളാണെന്ന് പകുതിയിലേറെ യുവാക്കൾ വ്യക്തമാക്കുന്നു.
രാജ്യത്തെ യുവജനങ്ങളുടെ പഠന-തൊഴിൽ രംഗങ്ങളിലെ യാഥാർത്ഥ്യങ്ങൾ വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്. നയരൂപവത്കരണത്തിന് ഇത് സഹായകരമാകുമെന്ന് റിപ്പോർട്ടിന്റെ മുഖ്യ രചയിതാവും സർവകലാശാലയിലെ സാമ്പത്തികവിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ റോസാ എബ്രഹാം പറഞ്ഞു.






