ഗൂഡല്ലൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് കേരള–തമിഴ്നാട് അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കി. ഊട്ടിയിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കൊണ്ടുവന്ന 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. കോയമ്പത്തൂരിൽ നിന്നു ഊട്ടിയിലേക്ക് കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് പിടികൂടിയത്. വാഹനത്തിലുള്ളവർ ഇത് ഊട്ടിയിലെ ഒരു പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞെങ്കിലും, ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആഭരണങ്ങൾ ഊട്ടി ആർഡിഒ ഓഫിസിലേക്ക് മാറ്റി. കസ്റ്റംസ് അധികൃതരെയും വിവരം അറിയിച്ചു.
അതേസമയം, ഗൂഡല്ലൂരിലെ കക്കനഹള്ള ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ കൊണ്ടുവന്ന 5 ലക്ഷം രൂപയും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത ഇടപാടുകൾ തടയാൻ പരിശോധനകൾ കൂടുതൽ ശക്തമാക്കണമെന്ന് കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.






