എറണാകുളം: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. എസ്.എൻ.ഡി.പി. യോഗം ഡയറക്ടർമാരെ നീക്കിയ സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സിംഗിൾ ബെഞ്ച് വിധി അനുസരിച്ചുള്ള നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിർദേശം. വെള്ളാപ്പള്ളി നടേശന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീൽ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തേ കോടതി തള്ളിയിരുന്നു.
മാർച്ച് 12-നാണ് ഹൈ കോടതി വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. എം കെ. സനു അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് പി.ആർ. രവി അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എസ്എൻഡിപി യോഗത്തിന്റെ കണക്കുകളിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടായെന്ന ആരോപണവും പരിഗണിച്ചാണ് ബോർഡ് അംഗങ്ങളെ അയോഗ്യരാക്കിയത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡൻറ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി എന്നിവരെയാണ് കോടതി അയോഗ്യരാക്കിയത്. കമ്പനി നിയമപ്രകാരം ഇവർക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കോടതി കണ്ടെത്തി.






