മലപ്പുറം: പിഎം ശ്രീ (PM SHRI) പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതും വിദ്യാഭ്യാസ മേഖലയിലൂടെ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് പദ്ധതിക്ക് പിന്നിലെന്നും പ്രമേയത്തിൽ ആരോപിക്കുന്നു.
രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകണമെന്നും, വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ അജണ്ടയെ പ്രതിരോധിക്കുന്നതിനുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചതെന്നും പ്രമേയത്തിൽ പറയുന്നു. കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ബാധ്യതയാണെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.
അതേസമയം, പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദം സംസ്ഥാനത്ത് ശക്തമാവുകയാണ്. പദ്ധതിയിൽ നിന്ന് ഉപാധികളില്ലാതെ പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് എൻ. ഷംസുദ്ദീന് എസ്.എഫ്.ഐ നിവേദനം നൽകിയിരുന്നു. വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്തി അടിയന്തര യോഗം വിളിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാനിരിക്കെയാണ് ആരോപണ-പ്രത്യാരോപണങ്ങൾ കടുക്കുന്നത്. പദ്ധതിയെക്കുറിച്ച് പഠിച്ച് തുടർനടപടികൾ നിർദേശിക്കുന്നതിനായി നാല് മന്ത്രിമാരടങ്ങുന്ന ഉപസമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. നേരത്തെ എൽഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയുടെ നടപടികൾ മുന്നോട്ടുപോയിരുന്നില്ല.
എൽഡിഎഫ് സർക്കാർ പദ്ധതി അംഗീകരിച്ച് കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനാലാണ് നിലവിലെ സാഹചര്യം ഉണ്ടായതെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം. മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാലാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പദ്ധതി അംഗീകരിക്കാൻ കഴിയാത്തതിനാലാണ് അന്നത്തെ സർക്കാർ കേന്ദ്രത്തിന് കത്തയച്ച് നടപടികൾ മരവിപ്പിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.






