ആലുവ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിൽ യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പാറക്കടവ് സ്വദേശിയായ സുജിത് സുരേഷ് (19) ആണ് പിടിയിലായത്. വന്ദേഭാരത് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. രാവിലെ 7.15ഓടെ നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപമുള്ള അകപ്പറമ്പ് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്.
തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെ യുവാവ് മൂന്ന് തവണ കല്ലെറിഞ്ഞതായി പോലീസ് പറഞ്ഞു. കല്ലെറിവിനെ തുടർന്ന് ട്രെയിന്റെ ചില്ലുകൾ തകർന്നു. പ്രണയനൈരാശ്യമാണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞതായിയാണ് വിവരം. ഇന്ത്യൻ റെയിൽവേ നിയമം 153 പ്രകാരം ജാമ്യമില്ലാ വകുപ്പിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആർ.പി.എഫ്. ഡിവിഷണർ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തിൽ ആലുവ ഇൻസ്പെക്ടർ എ.പി. വേണു ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയുമായി തെളിവെടുപ്പും നടത്തി.






