ന്യൂഡൽഹി: കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മാറിപ്പോയതിനെത്തുടർന്ന് ഒമ്പത് മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറക്കി. കാനഡയിൽ ഇറങ്ങാൻ നിയമപരമായ അനുമതിയുള്ള വിമാനത്തിന് പകരം മറ്റൊരു വിമാനമാണ് അബദ്ധത്തിൽ ഉപയോഗിച്ചതെന്ന് ഇഎയർ ഇന്ത്യ വക്താവ് അറിയിച്ചു..
ഡൽഹിയിൽനിന്ന് വ്യാഴാഴ്ച രാവിലെ 11.34 നാണ് യാത്രക്കാരുമായി എഐ 185 വിമാനം പറന്നുയർന്നത്. ഗൾഫ് സങ്കർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖല ഒഴിവാക്കി കിഴക്കോട്ടുള്ള റൂട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് കുൻമിങ്ങിന് സമീപം ചൈനീസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് കാനഡയിൽ പറക്കാൻ വിമാനത്തിന് അനുമതിയില്ലെന്ന് എയർലൈൻ അധികൃതർ തിരിച്ചറിയുന്നത്. തുടർന്ന് ഡൽഹിയിലേക്ക് തിരികെ പറക്കുകയായിരുന്നു. ഒൻപത് മണിക്കൂറിന് ശേഷം വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
കാനഡയിലേക്കുള്ള സർവീസുകൾക്കായി ബോയിങ് 777-300ER എന്ന വിമാനം ഉപയോഗിക്കാനാണ് എയർ ഇന്ത്യയ്ക്ക് നിലവിൽ അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഈ യാത്രയ്ക്കായി ഉപയോഗിച്ചത് ബോയിങ് 777-200LR എന്ന വിമാനമായിരുന്നു. കാനഡയിൽ ഈ വിമാനം ഇറക്കാൻ പ്രത്യേക അനുമതിയില്ലാത്തതിനാലാണ് വിമാനം പാതിവഴിയിൽ മടങ്ങിയത്. വെള്ളിയാഴ്ച രാവിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ വാൻകൂവറിലേക്ക് അയച്ചതായി എയർ ഇന്ത്യ അറിയിച്ചു.




