കണ്ണൂർ: വീടിനകത്തും പുറത്തും പാടങ്ങളിലും പറമ്പുകളിലും വ്യാപകമായി ഉറുമ്പുകൾ പടർന്നതോടെ മയ്യിലിലെ അരയിടത്തുചിറയിൽ ജനങ്ങൾ പൊറുതിമുട്ടുന്നു. ഉറുമ്പുശല്യം കാരണം വീട്ടമ്മമാർക്ക് പാചകം ചെയ്യാനും കുട്ടികൾക്ക് പഠിക്കാനും ബുദ്ധിമുട്ടാണ്. തെങ്ങിൽ കയറാൻ ആളെ കിട്ടാത്ത അവസ്ഥയിലേക്കും നാട് എത്തിയിട്ടുണ്ട്. ഉറുമ്പുകളുടെ വ്യാപനത്തെ തുടർന്ന് സ്ഥാപനം അടയ്ക്കേണ്ട സാഹചര്യമുണ്ടായതായി നന്ദൂസ് കാറ്ററിങ് ഉടമ വിനോദ് പറയുന്നു.
നിടുവോട്ടുമൂല, കടൂർ റേഷൻകട പ്രദേശങ്ങളിലെ 35-ലധികം വീടുകളിലാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉറുമ്പുകൾ വ്യാപകമായി കയറിയത്. എം.വി. ശ്രീധരന്റെ വീട്ടിൽ പച്ചക്കറികളും ചെടികളും വരെ ഇവ നശിപ്പിച്ചു. വിവിധ കീടനാശിനികൾ ഉപയോഗിച്ചിട്ടും ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. ശരീരത്തിൽ തൊട്ടാൽ അസഹനീയമായ ചൊറിച്ചിലും നീറ്റലും ഉണ്ടാകുന്നതായും നാട്ടുകാർ പറയുന്നു.
ചില വീടുകളിൽ വാതിൽപ്പടിയുൾപ്പെടെയുള്ള മരവസ്തുക്കൾ പോലും ഉറുമ്പുകൾ തിന്നുനശിപ്പിക്കുന്ന സ്ഥിതിയാണ്. വിനാഗിരിയും സോപ്പ് ലായനിയും ചേർത്ത് തളിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സാധാരണ ഉറുമ്പുകളിൽ നിന്ന് വ്യത്യസ്തമായി കറുത്ത നിറവും നീളം കൂടിയ ശരീരവുമുള്ള ഇവ അധിനിവേശ ഇനമായിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണ്െന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഒരു വർഷമായി തുടരുന്ന ഈ പ്രശ്നം കാർഷിക മേഖലയെയും ഭീഷണിയിലാക്കുന്നുണ്ടെന്ന് മയ്യിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ബാലകൃഷ്ണൻ പറഞ്ഞു. മറ്റു ജീവജാലങ്ങൾക്ക് ദോഷമില്ലാതെ ഉറുമ്പുകളെ നിയന്ത്രിക്കാനുള്ള നടപടി ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടക്കത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമായിരുന്നു ഉറുമ്പുകൾ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പാത്രങ്ങളിലും വസ്ത്രങ്ങളിലുമെല്ലാം ഇവ നിറയുന്ന അവസ്ഥയാണ്. വീട്ടിൽ സമാധാനമായി കഴിയാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാരിയായ എം.വി. അജിത പറഞ്ഞു.






