കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ തിരിച്ചടികള്‍ക്ക് ശേഷം ഐപിഎല്‍ 2026 സീസണില്‍ വരുണ്‍ ചക്രവര്‍ത്തി അതിശക്തമായി തിരിച്ചുവരുമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. ലോകകപ്പില്‍ ആദ്യ പകുതിയിൽ പ്രകടനം മികച്ചതായിരുന്നു എങ്കിലും, ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ വരുണ്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വന്‍തോതില്‍ പരാജയപ്പെട്ടിരുന്നു.
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ 64 റണ്‍സാണ് താരം വഴങ്ങിയത്. 9.25 എന്ന ഉയര്‍ന്ന ഇക്കോണമി റേറ്റ് താരത്തിന്റെ ഐസിസി ടി20 റാങ്കിംഗിലെ ഒന്നാം സ്ഥാനവും നഷ്ട്ടപെടുത്തിയിരുന്നു . എന്നാല്‍ വരുണിന്റെ ബൗളിംഗില്‍ പിഴവുകളില്ലെന്നും നിര്‍ണായക സമയങ്ങളില്‍ വിക്കറ്റ് വീഴ്ത്താനുള്ള ശ്രമത്തിനിടയിലാണ് റണ്‍സ് വഴങ്ങിയതെന്നും രഹാനെ വ്യക്തമാക്കി. വരുണിന് മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്താന്‍ ആഗ്രഹിക്കുന്നില്ല. വര്‍ഷങ്ങളായി ടീമിനായി മികച്ച പ്രകടനം നടത്തുന്ന താരമാണദ്ദേഹം. ടീമിനായി പവര്‍പ്ലേയിൽ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കുന്ന ബൗളർ കൂടിയായാണെന്നും ലോകകപ്പിനു ശേഷം ലഭിച്ച 10 ദിവസത്തെ ഇടവേള വരുണിന് തന്റെ പ്രകടനം വിലയിരുത്താനും ഉന്മേഷത്തോടെ തിരിച്ചുവരാനും സഹായിക്കുമെന്നും രഹാനെ കൂട്ടിച്ചേർത്തു
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചരിത്രത്തില്‍ കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് വരുണ്‍ ചക്രവര്‍ത്തി (99 വിക്കറ്റുകള്‍). സുനില്‍ നരൈനുമായി ചേര്‍ന്ന് വരുണ്‍ ഉണ്ടാക്കിയ ബൗളിംഗ് കൂട്ടുകെട്ടാണ് 2024-ല്‍ കൊല്‍ക്കത്തയ്ക്ക് കിരീടം നേടിക്കൊടുത്തത്. എതിര് ടീം ബാറ്റര്‍മാരുടെ മികവിനെ അംഗീകരിക്കണമെന്നും വരുണിന്റെ കഴിവില്‍ ടീമിന് പൂര്‍ണ വിശ്വാസമുണ്ടെന്നും രഹാനെ വ്യക്തമാക്കി . മാര്‍ച്ച് 29ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഈ സീസണിലെ ആദ്യ മത്സരം.






