കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും ഇന്നലെ വളർത്തുപക്ഷികളെ കൊന്നൊടുക്കി. ആർആർടി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. മൃഗസംരക്ഷണ വകുപ്പും ജില്ലാ ഭരണകൂടവും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വളർത്തു പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. പക്ഷികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ മൃഗ സംരക്ഷണ വകുപ്പിനെയോ ജില്ലാ കൺട്രോൾ റൂമിനെയോ അറിയിക്കണം. രോഗം കണ്ടെത്തിയ കേന്ദ്രത്തിന്റെ 10 കിലോമീറ്റർ പരിധിയിൽ കോഴി, കാട, താറാവ് എന്നിവയുടെ വിൽപ്പനയും ഉപയോഗവും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.






