ഇന്ത്യയിലെ ദേശീയപാതകളിൽ ടോൾ ബൂത്തുകൾ ഉടൻ ഇല്ലാതാകുമെന്ന് നിതിൻ ഗഡ്കരി അറിയിച്ചു. പകരമായി വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കാതെയുള്ള ‘ഫ്രീ ഫ്ലോ’ ടോൾ പിരിവ് സംവിധാനം നടപ്പാക്കാനാണ് ലക്ഷ്യം. ഇതിനായി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചതോടൊപ്പം, പൂർണമായ നടപ്പാക്കലിന് മുന്നോടിയായി ടോൾ നിയമങ്ങളിൽ കേന്ദ്ര സർക്കാർ ഭേദഗതികളും കൊണ്ടുവന്നിട്ടുണ്ട്.
പുതിയ സംവിധാനത്തിൽ ടോൾ അടയ്ക്കാതെ പോകുന്ന വാഹനങ്ങൾക്ക് കർശന നടപടി സ്വീകരിക്കും. ഇ-നോട്ടീസ് അയയ്ക്കൽ, ടോൾ തുകയുടെ ഇരട്ടിവരെ പിഴ ഈടാക്കൽ, വാഹൻ ഡാറ്റാബേസുമായി സംയോജിപ്പിച്ച നിരീക്ഷണം എന്നിവയാണ് പ്രധാന നടപടികൾ. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ് സംവിധാനത്തിലൂടെയാണ് ഇത് പ്രവർത്തിക്കുക.
ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടും ഫാസ്റ്റാഗിൽ മതിയായ ബാലൻസ് ഇല്ലാതിരിക്കുക, ഫാസ്റ്റാഗ് തകരാറിലാകുക, അല്ലെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ എന്നിവ കാരണം ടോൾ അടയ്ക്കാത്ത പക്ഷം അത് ‘അൺപെയ്ഡ് ടോൾ’ ആയി കണക്കാക്കും. തുടർന്ന് വാഹന ഉടമയ്ക്ക് മെസേജ്, ഇമെയിൽ, മൊബൈൽ ആപ്പ് എന്നിവ വഴിയുള്ള അറിയിപ്പുകൾ നൽകും.
നോട്ടീസിൽ വാഹന നമ്പർ, ടോൾ അടയ്ക്കാതെ യാത്ര ചെയ്ത സ്ഥലം, യാത്ര തീയതി, അടയ്‌ക്കേണ്ട തുക എന്നിവ വ്യക്തമാക്കും. നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനകം ടോൾ അടച്ചാൽ പിഴ ഒഴിവാക്കി യഥാർത്ഥ തുക മാത്രം ഈടാക്കും. എന്നാൽ വൈകിയാൽ ടോൾ തുകയുടെ ഇരട്ടി നൽകേണ്ടിവരും.
നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകളും ഹൈസ്പീഡ് ഫാസ്റ്റാഗ് റീഡറുകളും ഉപയോഗിച്ച് വാഹനങ്ങൾ നിർത്താതെ ടോൾ ഈടാക്കുന്ന സംവിധാനമാണ് പുതിയ മാതൃക. ഇന്ത്യൻ ഹൈവേയ്സ് മാനേജ്‌മന്റ് കമ്പനി ലിമിറ്റഡ് ആണ് ഇതിന്റെ നടപ്പാക്കൽ ചുമതല വഹിക്കുന്നത്. ഗതാഗതക്കുരുക്കും സമയം നഷ്ടവും കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.






