വാഷിങ്ടൻ: ടെക്സസിൽ നിന്ന് എൽപിജിയുമായി പുറപ്പെട്ട ‘പിക്സിസ് പയനിയർ’ എന്ന കൂറ്റൻ ചരക്കുകപ്പൽ മംഗലാപുരം തുറമുഖത്തെത്തി. രാജ്യത്ത് പാചകവാതക ക്ഷാമം തുടരുന്നതിനിടെ കപ്പലിന്റെ വരവ് വലിയ ആശ്വാസമായാണ് കണക്കാക്കുന്നത്. ഇതിന് മുന്നോടിയായി, സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വാണിജ്യ എൽപിജി വിഹിതം കേന്ദ്ര സർക്കാർ 20 ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ ആകെ വിഹിതം 50 ശതമാനമായി ഉയർന്നു.
അതേസമയം, റഷ്യൻ എണ്ണയുമായി ‘അക്വാ ടൈറ്റൻ’ എന്ന മറ്റൊരു കപ്പലും മംഗലാപുരത്ത് എത്തിയിട്ടുണ്ട്. കപ്പലിന്റെ വലിപ്പം കാരണം തുറമുഖത്ത് അടുപ്പിക്കാൻ കഴിഞ്ഞില്ല. ഇത് തുറമുഖത്തിൽ നിന്ന് 18 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുകയാണ്. സിംഗിൾ പോയിന്റ് മൂറിംഗ് സംവിധാനം വഴി പൈപ്പ്‌ലൈനിലൂടെ എണ്ണ എംആർപിഎൽ റിഫൈനറിയിലേക്ക് എത്തിക്കും.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള ഇന്ധനവില നിയന്ത്രിക്കാൻ റഷ്യൻ എണ്ണ വിൽപ്പനയ്ക്ക് അമേരിക്ക താൽക്കാലിക അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കപ്പൽ എത്തിയത്. എങ്കിലും ഉത്തരകൊറിയയും ക്യൂബയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഇടപാടുകൾക്ക് ഇപ്പോഴും നിയന്ത്രണം തുടരുന്നു.






