വാഷിങ്ടൺ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന് ലോക നേതാക്കളോട് പിന്ററസ്റ്റ് സിഇഒ ബിൽ റെഡി ആവശ്യപ്പെട്ടു. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. ഗൂഗിളും മെറ്റയും അവരുടെ ആപ്പുകൾ വഴി യുവ തലമുറയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിപ്പിക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് ലോസ് ആഞ്ചലസിൽ തുടരുകയാണ്.
കൗമാരക്കാരുടെ സുരക്ഷയ്ക്ക് വ്യക്തമായ മാനദണ്ഡം ആവശ്യമാണെന്നും 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗം അനുവദിക്കരുതെന്നും റെഡി പറഞ്ഞു. ഇത് കർശനമായി നടപ്പാക്കണമെന്നും, മൊബൈൽ ഫോണുകളും ആപ്പ് സ്റ്റോറുകളും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ച ഓസ്ട്രേലിയയുടെ നടപടിയെ അദ്ദേഹം മാതൃകയായി ചൂണ്ടിക്കാട്ടി.
കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം സംരക്ഷിക്കാനായി സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. വിവിധ റെഗുലേറ്റർമാർ, കോടതികൾ, നിയമനിർമാതാക്കൾ എന്നിവരിൽ നിന്ന് ടെക് കമ്പനികൾക്ക് സമ്മർദ്ദം നേരിടുന്നുണ്ട്.
ചിത്രങ്ങൾ പങ്കുവെക്കുന്ന പ്ലാറ്റ്‌ഫോമായ പിന്ററസ്റ്റ്, ഉപയോക്താക്കൾക്ക് 13 വയസ്സിന് മുകളിൽ പ്രായമുണ്ടാകണമെന്ന നിബന്ധന നിലവിൽ യു.എസിൽ പാലിക്കുന്നു. കമ്പനിയുടെ ഉപയോക്താക്കളിൽ വലിയൊരു വിഭാഗം യുവാക്കളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.






