കൊല്ലം: കൊല്ലത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും മകനെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. ഏരൂർ ആയിരനല്ലൂരിലാണ് സംഭവം. ആയിരനല്ലൂർ കല്യാണി മുക്കിന് സമീപം താമസിക്കുന്ന നന്ദനത്തിൽ നന്ദകുമാർ (45) എന്നയാളെയാണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
ഭാര്യ സിമി (40)യും പ്രായപൂർത്തിയാകാത്ത മകനും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പണയം വെച്ച സ്വർണാഭരണങ്ങൾ തിരികെ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്.
വാക്കേറ്റത്തിനിടെ നന്ദകുമാർ സിമിയെ കഴുത്തിൽ പിടിച്ച് മുറ്റത്തേക്ക് തള്ളുകയും പിന്നീട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച സിമിയെ ഇയാൾ കത്തി ഉപയോഗിച്ച് കുത്തിയതായും പറയുന്നു. ബഹളം കേട്ട് എത്തിയ മകനും ആക്രമണത്തിൽ പരിക്കേറ്റു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സിമിക്ക് നെഞ്ചിൽ ഉൾപ്പെടെ ആഴത്തിലുള്ള മുറിവുകളുണ്ട്. സംഭവത്തിൽ ഏരൂർ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






