കായംകുളം: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവനെ എക്സൈസ് സംഘം പിടികൂടി. കാർത്തികപ്പള്ളി താലൂക്കിലെ കീരിക്കാട് സ്വദേശിയായ അനന്തു (25) ആണ് അറസ്റ്റിലായത്. കായംകുളം മേഖലയിലെ സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ മുൻപും നിരവധി ക്രിമിനൽ, മയക്കുമരുന്ന് കേസുകൾ ഉണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയ്ക്കിടെ അനന്തു എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അതിക്രമം നടത്തുകയും ചെയ്തു.
തുടർന്ന് ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിതിൻ എൻ, അരുൺ അശോക് എന്നിവർക്ക് പരിക്കേറ്റു. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു എം.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ജോസഫ് തോമസ്, റെനീഷ് എം.ആർ, സാജൻ ജോസഫ്, വനിതാ ഓഫീസർ ധനലക്ഷ്മി എം.വി എന്നിവർ ഉൾപ്പെടെ മാവേലിക്കര റേഞ്ചിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.






