ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ബന്ധമുള്ള ചാരശൃംഖലയെ പിടികൂടി. കേസിൽ എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായവരുടെ എണ്ണം 22 ആയി.
ശൃംഖലയുടെ മുഖ്യസംഘാടകരിൽ ഒരാളായ നൗഷാദ് അലി (ലാലു) ഫരീദാബാദിൽ നിന്നാണ് പിടിയിലായത്. പെട്രോൾ പമ്പിന് സമീപമുള്ള പഞ്ചർ കടയുടെ മറവിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. സാങ്കേതിക പരിജ്ഞാനമുള്ള യുവാക്കളെ ചാരപ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
മൊബൈൽ റിപ്പയറിംഗ്, കമ്പ്യൂട്ടർ പ്രവർത്തനം, സിസിടിവി ഇൻസ്റ്റാളേഷൻ എന്നിവയിൽ വൈദഗ്ധ്യമുള്ളവരെയാണ് സംഘം ലക്ഷ്യമിട്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളെ പണം വാഗ്ദാനം ചെയ്ത് ചാരപ്രവർത്തനത്തിലേക്ക് ആകർഷിച്ചതായും പൊലീസ് വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷനുകൾ, സൈനിക കേന്ദ്രങ്ങൾ തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മെസേജിംഗ് ആപ്പുകൾ വഴി പാകിസ്ഥാനിലേക്ക് കൈമാറുന്നതായിരുന്നു സംഘത്തിന്റെ പ്രധാന പ്രവർത്തനം. ഓരോ വിവരത്തിനും പ്രതിഫലം നൽകിയിരുന്നു. സംശയം ഒഴിവാക്കാൻ സ്ത്രീകളെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. മാർച്ച് 14-ന് സോഹൈൽ മാലിക്, സനെ ഇറം എന്നിവർ ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തതോടെയാണ് ഈ ശൃംഖല പുറത്തായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






