വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ പോർട്ട് ആർതറിലുള്ള വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം. ഹൂസ്റ്റണിൽ നിന്ന് ഏകദേശം 145 കിലോമീറ്റർ അകലെയുള്ള പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് കനത്ത പുക ആകാശത്തേക്ക് ഉയർന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മേയർ ഷാർലറ്റ് എം. മോസസ് അറിയിച്ചു.
സ്ഫോടനത്തെ തുടർന്ന് പ്ലാന്റിലുണ്ടായ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതിദിനം 4,35,000 ബാരൽ ഓയിൽ സംസ്കരിക്കാൻ ശേഷിയുള്ള ഈ റിഫൈനറിയിൽ ഗ്യാസോലിൻ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്. ഏകദേശം 770 ജീവനക്കാരുള്ള പ്ലാന്റിലാണ് സംഭവം നടന്നത്.
നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള താമസക്കാരോട് വീടുകളിൽ തന്നെ തുടരാൻ അധികൃതർ നിർദേശം നൽകി. ശക്തമായ സ്ഫോടന ശബ്ദവും വീടുകളുടെ ജനാലകൾ കുലുങ്ങിയതുമായ അനുഭവങ്ങൾ പലരും റിപ്പോർട്ട് ചെയ്തു. ‘ഓൾ ക്ലിയർ’ അറിയിപ്പ് ലഭിക്കുന്നതുവരെ പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണമെന്നും നഗര ഭരണകൂടം അറിയിച്ചു.
ഇതിനിടെ അന്തരീക്ഷ ഗുണനിലവാരം പരിശോധിക്കാൻ ടെക്സസ് കമ്മീഷൻ സംഘങ്ങൾ സ്ഥലത്തെത്തി. ജനലുകളും വാതിലുകളും അടച്ചുവെക്കാനും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ റിഫൈനറി അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.






